കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു

Update: 2025-03-02 07:38 GMT
Editor : Lissy P | By : Web Desk

റോഹ്തക്: ഹരിയാനയിലെ റോഹ്തക്കിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ  ഹിമാനി നർവാളുടെ മൃതദേഹമാണ് റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

സാംപ്ല ബസ് സ്റ്റാൻഡില്‍ നിന്ന് 200 മീറ്റര്‍ അകലെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയിൽ  കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സോനിപത്തിലെ റിന്ധാന സ്വദേശിയായ ഹിമാനി റോഹ്തക്കിലാണ് താമസിച്ചിരുന്നത്.

Advertising
Advertising

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിലെത്തിയപ്പോൾ ഹിമാനി സജീവമായി പങ്കെടുത്തിരുന്നു.സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും റോഹ്തക് എംഎൽഎ ബിബി ബത്രയും ആവശ്യപ്പെട്ടു.

'അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ് ഈ രീതിയിലുള്ള കൊലപാതകം. ഉന്നതതലത്തിലുള്ള, നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുറ്റവാളികൾക്ക് എത്രയും വേഗം കടുത്ത ശിക്ഷ ലഭിക്കണം,''  ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു, സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടതായും ഹൂഡ വിമര്‍ശിച്ചു .ഹൂഡക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹിമാനി സജീവമായി പങ്കെടുത്തിരുന്നു.

അതേസമയം, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സാംപ്ല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ബിജേന്ദർ പറഞ്ഞു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News