വിഷമയമായും വരണ്ടുണങ്ങിയും യമുന, നഗര ഹൃദയത്തിൽ വനം വളരുന്നു; പരിസ്ഥിതി ദിനത്തിൽ ഡൽഹിക്ക് ആശ്വാസവും ആശങ്കയും

വനപ്രദേശങ്ങളുടെ വ്യാപ്തി മുൻ വർഷത്തെ അപേക്ഷിച്ചു 7 ശതമാനമാണ് കൂടിയിരിക്കുന്നത്

Update: 2022-06-05 02:22 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിക്ക് ആശങ്കയും പ്രതീക്ഷയും ഒരുപോലെ ആണ്.ഡൽഹിയുടെ മുഖ്യ ജലസ്രോതസ്സായ യമുനയിൽ ഇപ്പോഴും വിഷം പതയുന്നുണ്ട്. എങ്കിലും ശുദ്ധവായു അൽപമെങ്കിലും നൽകുന്ന നഗര ഹൃദയത്തിലെ വനം വളരുന്നു എന്നതാണ് ഏക ആശ്വാസം.

ഡൽഹിയുടെ പ്രധാന ജലസ്രോതസ്സായ യമുന ഇങ്ങനെ വറ്റി വരണ്ട് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. ദാഹജലത്തിന് മനുഷ്യൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും വലയുകയാണ്. അവശേഷിക്കുന്ന ഓരോ തുള്ളി വെള്ളമാകട്ടെ അങ്ങേയറ്റം വിഷമയവും. യമുനയുടെ കരയിലെ നൂറുകണക്കിന് ഫാക്ടറികളിൽ നിന്നുള്ള രാസ പദാർഥങ്ങളാണ് ഭൂമിയുടെ ഈ രക്തക്കുഴലിനെ ഉപയോഗ ശൂന്യമായാക്കിയത്. എന്നാൽ പ്രതീക്ഷയുടെ ചില പച്ച തുരുത്തുകളും അവശേഷിക്കുന്നു എന്നതാണ് ഈ പരിസ്ഥിതി ദിനത്തിൽ ഡൽഹിയുടെ ആശ്വാസം.

ഡൽഹിയുടെ വനഭൂമി വളരുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വനപ്രദേശങ്ങളുടെ വ്യാപ്തി മുൻ വർഷത്തെ അപേക്ഷിച്ചു 7 ശതമാനമാണ് കൂടിയിരിക്കുന്നത്. സംരക്ഷിത മേഖലകളാക്കി പ്രഖ്യാപിച്ചാണ് വനം വകുപ്പും ഡൽഹി സർക്കാരും മാനവരാശിക്ക് പ്രതീക്ഷ നൽകുന്നത്.

ഇതിനു പുറമെ ഇരുപത് ലക്ഷം ചെറു വനങ്ങൾ നിർമ്മിക്കാനും, സ്‌കൂളുകൾ വഴി ഒന്നേക്കാൽ ലക്ഷം മരത്തൈകൾക്ക് മണ്ണിൽ ഇടമൊരുക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. നഗരത്തിനുള്ളിൽ കാടെന്ന ഈ അപൂർവത ശക്തി പ്രാപിച്ചാൽ ഡൽഹി നേരിടുന്ന ശുദ്ധവായു ക്ഷാമത്തിനും കൊടിയ വരൾച്ചയ്ക്കും ഒരു പരിധി വരെ ഉത്തരം ലഭിക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News