'അറ്റൻ്റൻസ് മാർക്ക് ചെയ്തില്ല,ശമ്പളം കുറക്കും' ; മരിച്ച മൂന്ന് അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്
അടുത്തിടെയാണ് മധ്യപ്രദേശില്‍ ഇ.അറ്റൻ്റൻസ് സംവിധാനം നടപ്പാക്കിയത്
AI create image
ഭോപ്പാൽ: ഇ.അറ്റൻ്റൻസ് മാർക്ക് ചെയ്യാത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മരിച്ച മൂന്ന് അധ്യാപകർക്ക് നോട്ടീസ് അയച്ച് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്.മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് അസാധാരണ സംഭവം നടന്നത്.
2023 ഏപ്രിലിൽ അന്തരിച്ച ദേവ്ത ദീൻ കോളിന്റെയും 2025 ഫെബ്രുവരി 13 ന് അന്തരിച്ച രാംഗരിബ് ദിപങ്കറിന്റെയും 2025 മെയ് മാസത്തിൽ അന്തരിച്ച ചോട്ടെലാൽ സാകേതിന്റെയും കുടുംബങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടി തൃപ്തിപരമല്ലെങ്കിൽ ശമ്പളം കുറക്കുമെന്നും മുന്നറിയിപ്പുണ്ട്.മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്.
അടുത്തിടെയാണ് അധ്യാപകരുടെ ഹാജര്‍ ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്ത് ഇ.അറ്റൻഡൻസ് സംവിധാനം നടപ്പിലാക്കിയത്.. റേവ, മൗഗഞ്ച് ജില്ലകളിലെ 1,500-ലധികം അധ്യാപകർക്ക് മൊബൈൽ ആപ്പിൽ ഹാജർ രേഖപ്പെടുത്താത്തതിന് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ടുണ്ട്.ഈ കൂട്ടത്തിലാണ് മരിച്ച മൂന്ന് അധ്യാപകരും ഉൾപ്പെട്ടത്.
സംഭവം വിവാദമായതോടെ രേവയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വീഴ്ച സമ്മതിച്ചിട്ടുണ്ട്.എന്നാൽ മരിച്ചവരുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാത്തത് സ്‌കൂളിന്റെ വീഴ്ചയാണെന്നാണ് വിശദീകരണം. 'അധ്യാപകരുടെ വിവരങ്ങൾ അടങ്ങിയ പ്രത്യേക പോർട്ടലിൽ നിന്ന് ലഭിച്ച അധ്യാപകരുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കത്തുകൾ നൽകിയത്. ബന്ധപ്പെട്ട സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ ബിഇഒമാർ വഴി ബന്ധപ്പെട്ട പോർട്ടലിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഈ വീഴ്ചയ്ക്ക് കാരണം. പോർട്ടലിലെ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്,' വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.