Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: എഐഎഡിഎംകെയിൽ തർക്കം രൂക്ഷമാകുന്നു. എടപ്പാടി കെ. പളനി സ്വാമിക്കെതിരെ കടുത്ത നിലപാടെടുത്ത മുതിർന്ന നേതാവ് കെ.എ സെങ്കോട്ടയ്യനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി. കലഹത്തിന് പിന്നാലെ തേനിയിൽ പലയിടത്തും പളനിസാമിയുടെ വാഹനം തടയാൻ എഐഎഡിഎംകെ പ്രവർത്തകരുടെ ശ്രമമുണ്ടായി.
ദിണ്ഡിഗലില്‍ പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി പളനി സ്വാമിയും മുതിര്‍ന്ന നേതാക്കളും യോഗം ചേര്‍ന്നാണ് കെ.എ സെങ്കോട്ടയ്യനെതിരെ നടപടിയെടുത്തത്. പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയും ഈറോഡ് അര്‍ബണ്‍ ജില്ലാ സെക്രട്ടറിയുമാണ് സെങ്കോട്ടയ്യന്‍. പാർട്ടിയിൽ ഐക്യം വേണമെന്നും പാർട്ടി വിട്ട നേതാക്കളെ തിരികെ കൊണ്ടുവരണമെന്നുമായിരുന്നു സെങ്കോട്ടയ്യന്റെ ആവശ്യം.
വിഷയം ഉന്നയിച്ച് എടപ്പാടി പളനിസാമിയെ കണ്ടെങ്കിലും ഇപിഎസ് അംഗീകരിച്ചില്ലെന്നും സെങ്കോട്ടയ്യന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സെങ്കോട്ടയ്യന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള കരുത്തില്ല എന്നാണ് പാർട്ടി കണക്കുക്കൂട്ടൽ. പഴയ എഐഎഡിഎംകെ നേതാക്കളായ ഒ. പനീര്‍ ശെല്‍വം, ടി.ടി.വി ദിനകരന്‍ എന്നിവര്‍ അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ടിരുന്നു. ഇരുവരും ഡിസംബറില്‍ ഭാവി നിലപാട് പറയുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം മുൻ നേതാവ് വി.കെ ശശികലയുമായി ബന്ധമുള്ളവര്‍ കാഞ്ചീപുരത്ത് വാങ്ങിയ ഷുഗല്‍ മില്ല് സംബന്ധിച്ച് സിബിഐ കേസെടുത്തു. 2020ല്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ കൂടി അടിസ്ഥാനമാക്കിയാണ് കേസ്. ശശികലയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസമായിരിക്കും പുതിയ കേസ്. പാർട്ടി വിട്ടവർ വിജയുടെ ടിവികെയുമായി സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.