ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ ബാബുൽ സുപ്രിയോ എം.പി സ്ഥാനം രാജിവെച്ചു

പശ്ചിമ ബംഗാളിൽ മമതാ ബാനർജി അധികാരത്തിലെത്തിയ ശേഷം തൃണമൂലിൽ ചേർന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവാണ് ബാബുൽ സുപ്രിയോ. മറ്റു നാലുപേരും ബി.ജെ.പി എം.എൽ.എമാരാണ്.

Update: 2021-10-19 09:21 GMT
Advertising

ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ ബാബുൽ സുപ്രിയോ ലോക്‌സഭാ എം.പി സ്ഥാനം രാജിവെച്ചു. ബി.ജെ.പി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ രാജിവെച്ചത്.

'ബി.ജെ.പിയുമായി ചേർന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ചതിനാൽ എന്റെ ഹൃദയത്തിന് ഇപ്പോൾ ഭാരം അനുഭവപ്പെടുന്നു. അവർ എന്നിൽ വിശ്വാസം അർപ്പിച്ചിരുന്നു. പൂർണ ഹൃദയത്തോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. പാർട്ടിയുടെ ഭാഗമല്ലെങ്കിൽ എനിക്ക് വേണ്ടി ഒരു സീറ്റും നിലനിർത്തരുതെന്ന് ഞാൻ ചിന്തിക്കുന്നു'-ലോക്‌സഭാ സ്പീക്കർ ഓം ബിർലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുപ്രിയോ പറഞ്ഞു.

പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള എം.പിയാണ് ബാബുൽ സുപ്രിയോ. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സെപ്റ്റംബർ 20നാണ് സുപ്രിയോ ലോക്‌സഭാ സ്പീക്കറുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കർ അദ്ദേഹത്തിന് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്. എം.പി സ്ഥാനം രാജിവെക്കുമെന്ന് സുപ്രിയോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ബി.ജെ.പിയിൽ നിന്നപ്പോൾ നേടിയ എം.പി സ്ഥാനത്തിന്റെ യാതൊരു ആനുകൂല്യങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമല്ലാത്തതിനാൽ ആവശ്യമില്ലെന്ന് സുപ്രിയോ ട്വിറ്ററിൽ കുറിച്ചു. പശ്ചിമ ബംഗാളിൽ മമതാ ബാനർജി അധികാരത്തിലെത്തിയ ശേഷം തൃണമൂലിൽ ചേർന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവാണ് ബാബുൽ സുപ്രിയോ. മറ്റു നാലുപേരും ബി.ജെ.പി എം.എൽ.എമാരാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News