കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം; തന്ത്രമോ, തോല്‍വിയോ?

നിയമം പിൻവലിക്കുന്നതിലൂടെ കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനപ്പുറമുള്ള രാഷ്ട്രീയ നേട്ടമാണ് ബി. ജെ.പി ലക്ഷ്യമിടുന്നത്

Update: 2021-11-19 07:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിയമം പിൻവലിക്കുന്നതിലൂടെ കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനപ്പുറമുള്ള രാഷ്ട്രീയ നേട്ടമാണ് ബി. ജെ.പി ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിന് ഗുരുനാനാക്ക് ജയന്തി തെരഞ്ഞെടുത്തതും അതിന് തെളിവാണ്. ഉപതെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയും അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും കര്‍ഷക നിയമങ്ങളില്‍ നിന്ന് പിന്തിരിയാന്‍ മോദി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും അധികാരം നിലനിർത്തുക, പഞ്ചാബില്‍ ഒരു കൈ നോക്കുക - കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ലക്ഷ്യമിടുന്നത് ഇതാണ്. 2014 മുതലിങ്ങോട്ട് യു.പി പിടിച്ചത് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനതയെ ഭിന്നിപ്പിച്ചാണ്. അവിടുത്തെ കർഷകർ എല്ലാ ഭിന്നതയും മറന്ന്, കൃഷിഭൂമിക്കായി യോജിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍റെ മഹാപഞ്ചായത്തുകളില്‍ രോഷമിരമ്പി. വർഗീയമായി ഭിന്നിപ്പിച്ചുള്ള വിളവെടുപ്പ് ഇക്കുറി സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ മലക്കംമറിച്ചിൽ.

കർഷക രോഷം ആദ്യമുയർന്നത് പഞ്ചാബില്‍ നിന്നാണ്. നേതൃത്വത്തില്‍ ക്യാപ്റ്റന്‍ അമരീന്ദറും. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട അമരീന്ദർ, അമിത് ഷായെ കണ്ട് ഉന്നയിച്ചത് ഏക ആവശ്യം - കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണം. അത് അംഗീകരിച്ചുള്ള പ്രഖ്യാപനം ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ നടത്തുമ്പോള്‍, അമരീന്ദറിനൊപ്പം ചേർന്ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു ബി.ജെ.പി.

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ. പിക്ക് അടിതെറ്റി. മധ്യപ്രദേശിലും അസമിലുമാണ് പിടിച്ചുനിന്നത്. ഹിമാചല്‍ പ്രദേശില്‍ ലോക്സഭാ സീറ്റിലും നിയമസഭാ സീറ്റുകളിലും തോറ്റു. രാജസ്ഥാനിലും കർണാടകത്തിലും കോണ്‍ഗ്രസ് കരുത്തുകാട്ടി. കർഷകരുടെ രോഷം തോല്‍വിയിലേക്ക് നയിച്ചെന്ന വിലയിരുത്തലും ഈ പിന്‍വാങ്ങലിന് കാരണമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News