ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം. നഗരത്തിലെ പെട്രോൾ പമ്പുകളിലും ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകളിലും മദ്യം ലഭ്യമാകും. വരുമാനം വർധിപ്പിക്കുക, ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് 2026–27 ലെ എക്സൈസ് നയം ചണ്ഡീഗഡ് ഭരണകൂടം അംഗീകരിച്ചത്.
പുതിയ എക്സൈസ് നയത്തിന് അംഗീകാരം ലഭിച്ചതോടെ, പരമ്പരാഗത മദ്യശാലകളിൽ മാത്രമല്ല, പെട്രോൾ പമ്പുകൾ, ഷോപ്പിംഗ് മാളുകൾ, പ്രാദേശിക വിപണികൾ എന്നിവിടങ്ങളിലും ഇനി മദ്യം ലഭ്യമാകും. കൂടാതെ, വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾക്കും വിദേശ മദ്യം, വൈൻ, ബിയർ എന്നിവ വിൽക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
മദ്യശാലകളിൽ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ മദ്യത്തിന്‍റെ അളവ് പരിശോധിക്കാനായി ബാറുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ മദ്യ പരിശോധനാ യന്ത്രങ്ങൾ (ആൽക്കമീറ്ററുകൾ) സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ഉപയോക്താക്കൾക്ക് ശരീരത്തിലെ മദ്യത്തിന്റെ അളവ് മനസിലാക്കാനാണ് ഇവ സ്ഥാപിക്കുന്നത്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ചണ്ഡീഗഡിൽ ആകെ 97 മദ്യശാലകൾക്കാണ് അംഗീകാരം നല്‍കിയത് . ഇന്ത്യൻ മദ്യം, ബിയർ, വൈൻ എന്നിവയുടെ വില പരമാവധി രണ്ട് ശതമാനം വരെ വർധിച്ചേക്കാം.എന്നാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് വില കൂട്ടിയിട്ടില്ല. മദ്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ട്രാക്കിംഗ് നിർബന്ധമാക്കും. സിസിടിവി, തത്സമയ നിരീക്ഷണം എന്നിവയിലൂടെ നിരീക്ഷണം കർശനമാക്കും.