ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേക്കും
സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് കൈമാറുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു
ന്യൂഡല്‍ഹി:വിമാന പ്രതിസന്ധിയിൽ ഇൻഡിഗോക്കെതിരെ നടപടിക്കൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടികുറച്ചേക്കും. സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് കൈമാറിയേക്കും. ഇൻഡിഗോ വിമാന പ്രതിസന്ധി എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി.
ഇന്നലെ രാത്രി ഉന്നതലയോഗം ചേർന്ന് വ്യോമയാന മന്ത്രാലയം സാഹചര്യം വിലയിരുത്തി.വ്യോമയാന മന്ത്രാലയം എല്ലാ എയർലൈൻ കമ്പനികളുമായും കൂടിക്കാഴ്ച നടത്തും.ഇൻഡിഗോയുടെ റൂട്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു പറഞ്ഞു . ഇന്‍ഡിഗോ നിലവിൽ 2,200 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അവ വെട്ടിക്കുറയ്ക്കും," നായിഡു പറഞ്ഞു.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന വിമാനക്കമ്പനികൾക്ക് താക്കീതായി ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചെന്ന് നായിഡു തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്കൊടുവിൽ യാത്രക്കാർക്ക് ഇൻഡിഗോ റീഫണ്ട് നൽകിയിരുന്നു . വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും 610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകൾ ദുരിതബാധിത യാത്രക്കാർക്ക് തിരികെ നൽകിയതായും സിവിൽ ഏവിയേഷൻ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങൾ എന്നിവ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.