മണിപ്പൂർ കലാപം: പലായനം ചെയ്തവരുടെ എണ്ണം 10,000 കടന്നു

വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം

Update: 2023-05-05 08:31 GMT
Advertising

ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 10,000 പിന്നിട്ടു. സർക്കാർ ഓഫീസുകളിലേക്കും സൈന്യും ഒരുക്കിയിരിക്കുന്ന അഭയാർഥി ക്യാമ്പുകളിലേക്കുമാണ് ആളുകളെത്തുന്നത്. ഇന്നലെ മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗുമായി അമിത് ഷാ ചർച്ച നടത്തി.

വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. ആസാം റൈഫിൾസ് പോസ്റ്റിലെ ആക്രമണം എന്ന രീതിയിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിലവിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന് പുറമെ ആവശ്യമെങ്കിൽ കൂടുതൽ പേരെ ഇറക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം. സംഘർഷബാധ്യത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി അതാത് സമയം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിനെ കേന്ദ്രത്തിന്റെ നിർദേശം.

ആയുധങ്ങൾ വിൽക്കുന്ന കടകളിൽ കലാപകാരികൾ അതിക്രമിച്ചു കയറി കൊള്ള നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഘർം വഷളായ സാഹചര്യത്തിലാണ് ഇന്നലെ ഷൂട്ട് അറ്റ് സൈറ്റിന് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി നൽകിക്കൊണ്ട് ഗവർണർ ഉത്തരവിറക്കിയത്. കലാപങ്ങൾ തടയാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാൽ ഉടൻ ഷൂട്ട് അറ്റ് സൈറ്റ് പ്രയോഗിക്കാനാണ് ഉത്തരവ്. ഇന്നും കലാപങ്ങൾ നടന്ന ഇടങ്ങളിൽ സൈന്യം മാർച്ച് നടത്തും. 

ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തേയ് സമുദായം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം തങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മെയ്തേയുടെ അവകാശവാദം.നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News