ജയിലിൽ സിദ്ദുവിന്റെ താമസം എട്ട് കൊലക്കേസ് പ്രതികളുടെ കൂടെ; ഉറക്കം സിമന്റ് കട്ടിലിൽ

34 വർഷം മുമ്പ് റോഡിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗുർണാം സിങ് (65) എന്ന വ്യക്തി കൊല്ലപ്പെട്ട കേസിൽ സുപ്രിംകോടതി കഴിഞ്ഞ ദിവസമാണ് സിദ്ദുവിനെ ഒരു വർഷം കഠിന തടവിന് ശിക്ഷിച്ചത്.

Update: 2022-05-21 10:09 GMT
Advertising

പട്യാല: റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു 241383-ാം നമ്പർ തടവുകാരനായി ഇന്നലെ താമസിച്ചത് പട്യാല സെൻട്രൽ ജയിലിലെ പത്താം നമ്പർ ബാരക്കിൽ. കൊലപാതകക്കേസിൽ പ്രതികളായ എട്ടുപേരാണ് സിദ്ദുവിന്റെ സെല്ലിലുള്ളത്. സിമന്റ് കട്ടിലിലാണ് അദ്ദേഹം കിടന്നുറങ്ങിയത്.

രാത്രി 7.15ന് ചപ്പാത്തിയും പരിപ്പ് കറിയും നൽകിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അത് കഴിക്കാൻ തയ്യാറായില്ല. പഴങ്ങളും പച്ചക്കറി സാലഡുമാണ് അദ്ദേഹം കഴിച്ചത്. ഏറെക്കാലമായി സിദ്ദു ചപ്പാത്തി കഴിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായ സുരീന്ദർ ദല്ല പറഞ്ഞു.

നാല് സെറ്റ് വെള്ള കുർത്ത-പൈജാമ, ഒരു കസേര-മേശ, ഒരു അലമാര, രണ്ട് തലപ്പാവ്, ഒരു പുതപ്പ്, ഒരു കിടക്ക, മൂന്ന് സെറ്റ് അടിവസ്ത്രങ്ങൾ, ഒരു ബനിയൻ, രണ്ട് ടവ്വലുകൾ, ഒരു കൊതുകുവല, ഒരു കോപ്പിയും പേനയും, ഒരു ജോഡി ഷൂസ്, രണ്ട് ബെഡ് കവറുകൾ, രണ്ട് തലയണ കവറുകൾ എന്നിവയാണ് സിദ്ദുവിന് ഇന്നലെ ജയിലിൽനിന്ന് കൊടുത്ത വസ്തുക്കൾ.

34 വർഷം മുമ്പ് റോഡിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗുർണാം സിങ് (65) എന്ന വ്യക്തി കൊല്ലപ്പെട്ട കേസിൽ സുപ്രിംകോടതി കഴിഞ്ഞ ദിവസമാണ് സിദ്ദുവിനെ ഒരു വർഷം കഠിന തടവിന് ശിക്ഷിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാൻ വിസമ്മതിച്ചു. തുടർന്നാണ് സിദ്ദു പട്യാല കോടതിയിലെത്തി കീഴടങ്ങിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News