ഡൽഹി സ്‌ഫോടനത്തില്‍ പാകിസ്താൻ-തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ
അറസ്റ്റിലായ ഫരീദാബാദ് സംഘത്തിന് പിന്നിൽ പാക് ബന്ധമെന്ന് വിലയിരുത്തൽ
ഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാകിസ്താൻ-തുർക്കി ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ എന്‍ഐഎ.ഫരീദാബാദിൽ അറസ്റ്റിലായ ഭീകര സംഘത്തിന് പാകിസ്താനിൽ ബന്ധങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. പ്രതികൾ ആക്രമണ പദ്ധതികളുടെ വിശദാംശങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയെന്ന് ഉന്നത അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി.
ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാലിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബദർപുർ ടോൾ പ്ലാസയിലൂടെ ഉമർ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.പൊട്ടിത്തെറിച്ച വാഹനത്തിൽ ഉണ്ടായിരുന്നത് ഡോക്ടർ ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉമറും ഫരീദാബാദ് ഭീകര സംഘവും നാല് നഗരങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന് ഇന്റലിജിൻസ് വൃത്തങ്ങൾ അറിയിച്ചു. മുസ്സമലും ഉമറും അദീലും ഷഹീനും ചേര്‍ന്ന് 20 ലക്ഷം ഇതുവേണ്ടി സ്വരൂപിച്ചുവെന്നും ഇന്റലിജിൻസ് വൃത്തങ്ങൾ ചൂണ്ടികാട്ടുന്നു.
അതിനിടെ അൽ-ഫലാഹ് സർവകലാശാലയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സസ്‌പെൻഡ് ചെയ്തു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മെട്രോ, റെയിൽ, വിമാന യാത്രക്കാർക്ക് ഡൽഹി പൊലീസ് നിർദേശങ്ങൾ പുറത്തിറക്കി. ട്രെയിൻ യാത്രക്കാർ ഒരു മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനയാത്രക്കാർ മൂന്നും മണിക്കൂർ മുൻപും മെട്രോ യാത്രക്കാർ 20 മിനിട്ട് മുമ്പും അതാത് സ്ഥലങ്ങളിൽ എത്തണമെന്നാണ് നിർദ്ദേശം.അതിനിടെ, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി.