'സ്വന്തം അജണ്ട നിർണയിക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്'; വോട്ട് ചോരി ആരോപണത്തിൽ ഉമർ അബ്ദുല്ല
വോട്ട് ചോരിക്ക് എതിരെ കോൺഗ്രസ് കഴിഞ്ഞ ദിവസം ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഉമറിന്റെ പ്രതികരണം
ശ്രീനഗർ: കോൺഗ്രസിന് അവരുടെ രാഷ്ട്രീയ അജണ്ട തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിന് ഇൻഡ്യ സഖ്യവുമായി ബന്ധമില്ലെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. വോട്ട് ചോരിക്ക് എതിരെ കോൺഗ്രസ് കഴിഞ്ഞ ദിവസം ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഉമറിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം നടന്ന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും ഒരുമിച്ചാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഉമർ അബ്ദുല്ല മുഖ്യമന്ത്രിയായപ്പോൾ കോൺഗ്രസ് സർക്കാരിൽ ചേരാതെ വിട്ടുനിൽക്കുകയായിരുന്നു.
''എസ്‌ഐആറും വോട്ട് ചോരിയുമാണ് ഇപ്പോൾ കോൺഗ്രസ് അവരുടെ പ്രധാന രാഷ്ട്രീയ വിഷയമാക്കിയിരിക്കുന്നത്. അത് ശരിയാണ്...അവരോട് അത് ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരാണ്? ഞങ്ങൾ ഞങ്ങളുടെ വിഷയങ്ങൾ തിരഞ്ഞെടുക്കും. അവർ അവരുടേതും''- ഉമർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ 'വോട്ട് ചോർ ഗഡ്ഡി ഛോഡ്' റാലിയിൽ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്. വോട്ട് ചോരി ഭരണകക്ഷിയുടെ ഡിഎൻഎയിൽ ഉള്ളതാണെന്നും അവരുടെ നേതാക്കൾ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ ഗൂഢാലോചന നടത്തുന്ന രാജ്യദ്രോഹികളാണെന്നും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വോട്ട് മോഷണത്തിനെതിരെ ഏകദേശം ആറുകോടി ഒപ്പുകൾ ശേഖരിച്ചതായും ഇത് രാഷ്ട്രപതിക്കുമെന്നും നേതാക്കൾ അറിയിച്ചിരുന്നു.