'ഒരുനാൾ ഇന്ത്യയിൽ ഒരു മാധ്യമവും ഉണ്ടാകില്ല'; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് മമത ബാനർജി

'അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് സർക്കാറിന്റെ വിചാരം'

Update: 2023-02-15 16:37 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.'  ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് സർവേ. ഇത് മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല ബാധിക്കുന്നത്, ഒരു ദിവസം ഈ രാജ്യത്ത് ഒരു മാധ്യമങ്ങളും ഉണ്ടാകില്ല, മാധ്യമങ്ങളെ ഇതിനകം അവർ നിയന്ത്രിച്ചിട്ടുണ്ട്'. മമത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

'കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താൻ മാധ്യമങ്ങൾക്ക് കഴിയില്ല, കാരണം അങ്ങനെ ചെയ്താൽ മാനേജ്മെന്റ് 24 മണിക്കൂറിനുള്ളിൽ അവരെ പുറത്താക്കും. ഇതാണ് അവരുടെ നിയന്ത്രണ ശക്തി'. തന്റെ സഹതാപവും പിന്തുണയും മാധ്യമങ്ങൾക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനർജി പറഞ്ഞു.

'ബിബിസി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടതായിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല, പക്ഷേ ബിബിസി ഈ സർക്കാരിനെതിരെ എന്തെങ്കിലും ചെയ്‌തെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏകാധിപത്യവും ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യവുമാണ് കേന്ദ്രസർക്കാറിന്റെ മുഖമുദ്രയെന്നും അവർ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് സർക്കാറിന്റെ വിചാരം. സർക്കാർ ജുഡീഷ്യറിയെയും നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു'. ജുഡീഷ്യറിക്ക് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്നും മമത കൂട്ടിച്ചേർത്തു. അതേ സമയം  രണ്ടുദിവസമായി ബിബിസിയുടെ മുംബൈ,ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്. 




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News