Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഒറ്റ രാത്രികൊണ്ട് നൂറിലധികം സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. തെക്കൻ ഡൽഹി, തെക്കുകിഴക്കൻ ഡൽഹി ജില്ലകളിലായി 660 പേരെയാണ് അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷൻ ആഘത് 3.0' പ്രകാരം നടത്തിയ മുൻകരുതൽ നടപടിയിൽ ഡസൻ കണക്കിന് ആയുധങ്ങൾ, ലക്ഷക്കണക്കിന് പണം, അനധികൃത മദ്യം, മയക്കുമരുന്ന്, മറ്റ് മോഷ്ടിച്ച വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
ഉത്സവകാലത്ത് കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. സൗത്ത്, സൗത്ത് ഈസ്റ്റ് ജില്ലാ പൊലീസ് സംയുക്ത ഓപ്പറേഷനാണ് നടത്തിയത്. സുരക്ഷാ നടപടികളിൽ സൗത്ത് ഈസ്റ്റ് ജില്ലയിൽ മാത്രം 285 അറസ്റ്റുകൾ നടന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവർക്കെതിരെ ആയുധ നിയമം, എക്സൈസ് നിയമം, എൻഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയുൾപ്പെടെ ചുമത്തിയതായും പൊലീസ്.
ഈ നീക്കത്തിന്റെ ഭാഗമായി 2800ലധികം പേരെ ചോദ്യം ചെയ്തതായി ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ്(സെക്യൂരിറ്റി) എസ്.കെ ജെയിൻ പപറഞ്ഞു. പുതുവത്സരാഘോഷങ്ങൾ ഉറപ്പാക്കാൻ രണ്ട് ജില്ലകളിലായി 850 പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് 350ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ ആയുധ നിയമപ്രകാരം 66 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 24 നാടൻ പിസ്റ്റളുകളും 44 കത്തികളും പിടിച്ചെടുത്തു.