പരസ്പരം കൈവീശി അഭിവാദ്യം ചെയ്ത് പ്രിയങ്കയും അഖിലേഷും; പ്രചാരണത്തിരക്കിനിടയിലെ സൗഹൃദക്കാഴ്ച

യു.പിയിലെ ബുലന്ദ്ശഹറില്‍ വച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്

Update: 2022-02-04 08:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് ഉത്തര്‍പ്രദേശ്. പ്രമുഖ പാര്‍ട്ടികളിലെ നേതാക്കള്‍ പ്രചരണത്തിന്‍റെ തിരക്കിലാണ്. പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കണ്ടുമുട്ടിയ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

യു.പിയിലെ ബുലന്ദ്ശഹറില്‍ വച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കണ്ട ഉടന്‍ ഇരുവരും സൗഹാര്‍ദപൂര്‍വം പരസ്പരം അഭിവാദ്യം ചെയ്തു. ബുലന്ദ്ശഹറില്‍ പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോ നടത്തുകയായിരുന്നു ഇരുവരും. പ്രിയങ്ക തുറന്ന വാഹനത്തിലും അഖിലേഷ് ഒരു ബസിനു മുകളിലുമായിരുന്നു. റോഡ് ഷോകള്‍ നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ഇരുവരും പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുകയായിരുന്നു. അഖിലേഷിനൊപ്പം സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് പ്രിയങ്കക്ക് നേരെ കൈവീശിയത്. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച പ്രിയങ്ക അഖിലേഷിനെയും ജയന്തിനേയും ടാഗ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 10നാണ് യുപിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് അഖിലേഷിന്‍റെ നീക്കങ്ങള്‍. അതിനിടെ മെയിന്‍പുരിയിലെ കര്‍ഹാലില്‍ അഖിലേഷിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്‌വാദി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇവർ മത്സരിച്ചിരുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ എസ്പി കോൺഗ്രസിനെ പിന്തുണച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News