രാജ്യദ്രോഹക്കേസ്: ജാമ്യം തേടി ഷർജീൽ ഇമാം

സമരത്തിൽ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന് ഡൽഹി കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഷര്‍ജീല്‍ വാദിച്ചു. അപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്

Update: 2021-07-16 03:18 GMT
Editor : Shaheer | By : Web Desk
Advertising

യുഎപിഎ, രാജ്യദ്രോഹക്കേസുകൾ ചുമത്തപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ജെഎൻയു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാം ജാമ്യാപേക്ഷ നൽകി. പൗരത്വ സമരത്തിനിടയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇമാം അറസ്റ്റിലായത്. സമരത്തിൽ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന് ഡൽഹി കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഷര്‍ജീല്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

2019 ഡിസംബർ 13ന് ജാമിഅ മില്ലിയ്യ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഡ് മുസ്‍ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അസമിനെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽനിന്ന് ഒറ്റപ്പെടുത്തുമെന്ന അർത്ഥത്തിൽ 'ചക്കാ ജാം' പരാമർശം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. കേസിൽ 2020 ജനുവരി 28 മുതൽ ഷർജീൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

ഒരു സമരത്തിനിടയിലും അക്രമങ്ങളിൽ പങ്കെടുക്കുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ ഷർജീൽ ഇമാം വ്യക്തമാക്കി. താൻ സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരനാണെന്നും കഴിഞ്ഞ ദിവസം അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് പരിഗണിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെ അഭിഭാഷകൻ തൻവീർ അഹ്‌മദ് മീർ ഷർജീലിന്റെ വിവാദ പ്രസംഗം വായിച്ചുകേൾപ്പിച്ചു. പ്രസംഗത്തിൽ ഒരിടത്തും രാജ്യദ്രോഹപരമായ പരാമർശമില്ലെന്ന് അഭിഭാഷകൻ വാദിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News