Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരംഗം എസ്‌ഐആറിൽ ആശങ്ക അറിയിച്ചുവെന്ന് റിപ്പോർട്ട്. കമ്മീഷൻ അംഗം സുഖ്ബീർ സിങ് സിന്ധു ആശങ്ക ഫയലിൽ രേഖപ്പെടുത്തിയതായി ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. നടപടികൾ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുത്. വൃദ്ധർ, രോഗികൾ, വികലാംഗർ, ദരിദ്രർ എന്നിവർക്ക് സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ അംഗം ആശങ്ക രേഖപ്പെടുത്തി. സിന്ധുവിന്റെ കുറിപ്പിന് ശേഷമാണ് അന്തിമ ഉത്തരവിൽ പൗരത്വ പരാമർശം ഒഴിവാക്കിയതെന്നും ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബിഹാർ എസ്‌ഐആർ രേഖയുടെ കരട് റിപ്പോർട്ടിലാണ് ചില ആശങ്കകൾ കമ്മീഷൻ അംഗം സുഖ്ബീർ സിങ് സിന്ധു രേഖപ്പെടുത്തിയത്. അതിൽ പൗരത്വവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രാധാന്യമുള്ളത്. എസ്‌ഐആർ കരട് പട്ടികയിൽ പൗരത്വ പരാമർശം ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ സിന്ധു ആശങ്ക പ്രകടിപ്പിക്കുകയും ഇതേ തുടർന്ന് അവസാനം പുറത്തുവന്ന ഉത്തരവിൽ പൗരത്വ പരാമർശം നീക്കം ചെയ്തു.
എസ്‌ഐആർ നടപടി പൂർത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആർക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീർ സിങ് രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോർട്ട് ചെയ്തു. എസ്‌ഐആറുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ ആശങ്ക അറിയിച്ച് സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.