ബലാത്സംഗ പരാതിക്ക് പിന്നാലെ വീട് തകർത്തു; നാല് വർഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി

മധ്യപ്രദേശിലെ മുൻ വാർഡ് കൗൺസിലറുടെ വീടാണ് അധികൃതർ നോട്ടീസ് പോലും നൽകാതെ പൊളിച്ചുനീക്കിയത്

Update: 2025-02-22 06:20 GMT

ഭോപ്പാൽ: മധ്യപ്രദേശിൽ മുൻ വാർഡ് കൗൺസിലർ ഷഫീഖ് അൻസാരിയെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കി കോടതി. രാജ്ഗഡ് ജില്ലയിലെ സെഷൻസ് കോടതിയുടേതാണ് വിധി. ഷഫീഖ് അൻസാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തന്റെ വീട് പൊളിച്ചുമാറ്റിയതിനാലാണ് സ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് കോടതി കണ്ടെത്തി. ബലാത്സംഗ പരാതിയെത്തുടർന്ന് അധികൃതർ അൻസാരിയുടെ വീടും പൊളിച്ചുമാറ്റിയിരുന്നു.

സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് രാജ്ഗഡ് ജില്ലയിലെ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കി നിരീക്ഷിച്ചു. പ്രതിയായ ഷഫീഖ് അൻസാരിയുടെ വീട്ടിൽ ഇരയുടെ സാന്നിധ്യം തന്നെ സംശയാസ്പദമാണ്. ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചുവന്ന പ്രതിയുടെ അവകാശവാദം വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കപ്പെടുന്നില്ല. സംഭവത്തെക്കുറിച്ച് ഭർത്താവിനെ അറിയിക്കാൻ വൈകിയതിനോ പരാതി നൽകാൻ വൈകിയതിനോ സ്ത്രീ തൃപ്തികരമായ ഒരു കാരണവും നൽകിയിട്ടില്ല’ - കോടതി പറഞ്ഞു.

Advertising
Advertising

2021 ഫെബ്രുവരി നാലിന് മകന്റെ വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്യാനെന്ന വ്യാജേന അൻസാരി സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. അൻസാരിയെ താമസിപ്പിച്ചതിന് അദ്ദേഹത്തിന്റെ മകനും സഹോദരനുമെതിരെയും കേസെടുക്കുകയുണ്ടായി.

ബലാത്സംഗ ആരോപണങ്ങൾക്ക് മുമ്പ് കൈയേറ്റം ആരോപിച്ച് മുനിസിപ്പൽ അധികൃതർ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയിരുന്നു. ഇവരുടെ വീട്ടിൽ നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അയൽക്കാരും അവർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

അതേസമയം, അൻസാരി ഒരു വാർഡ് കൗൺസിലറാണെന്നും അൻസാരിയുടെയും പ്രദേശവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയതെന്നും കോടതി വ്യക്തമാക്കി. വീട് പൊളിച്ചുമാറ്റിയതിന്റെ പേരിൽ ഷഫീഖ് അൻസാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നൽകിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിയായ ഷഫീഖ് അൻസാരി സ്ത്രീയെ തെറ്റായി തടഞ്ഞുവച്ചതായോ ബലാത്സംഗം ചെയ്തതായോ ഭീകരത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെ ശബ്ദമുയർത്തിയതിനാലാണ് അവർ തന്നെ ലക്ഷ്യമിട്ടതെന്ന് അൻസാരി പറഞ്ഞു. പ്രതികാരം ചെയ്യാനായി ആ സ്ത്രീ കള്ളപ്പരാതി നൽകി. ഒരു നോട്ടീസും നൽകാതെയാണ് രാവിലെ 7 മണിക്ക് തന്റെ വീട് പൊളിച്ചുമാറ്റിയത്. കീഴടങ്ങാൻ തന്റെ മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടിയാണ് പൊലീസ് ഇത് ചെയ്തത്. വീട് പൊളിച്ചതിൽ നഷ്ടപരിഹാരം ലഭ്യമാക്കാനായി ഉചിതമായ ഫോറത്തെ സമീപിക്കും’ -അൻസാരി പറഞ്ഞു.

വീട് പൊളിച്ചതിനെതിരെ അപ്പീൽ ഫയൽ ചെയ്യും. ജാമ്യം ലഭിച്ച സമയത്ത് സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞത്. ഇപ്പോൾ തറവാട്ട് വീട്ടിലേക്ക് മാറി. ഈ കേസ് തന്റെ മുഴുവൻ കുടുംബത്തെയും ബാധിച്ചുവെന്നും അൻസാരി കൂട്ടിച്ചേർത്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News