മതപരിവർത്തന പരാതി: രണ്ട് മലയാളി ക്രിസ്ത്യൻ മ​തപ്രചാരകർക്ക് യുപിയിൽ തടവ്

അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്

Update: 2025-01-25 08:50 GMT

ലഖ്നൗ: മതപരിവർത്തന പരാതിയിൽ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശിൽ തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്പതികൾക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

മതപരിവർത്തനം ആരോപിച്ച് ബിജെപി നേതാവും ദല്ത് നേതാവുമായ ചന്ദ്രിക പ്രസാദ് 2023ൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്നാണ് പരാതി.

യുപിയിൽ മതപരിവർത്തന നിയമത്തിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് പുറമെ, 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് പ്രകാരവും ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അപ്പീലിനായി നിയമസഹായം നൽകുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അറിയിച്ചു.

അംബേദ്കർ നഗറിലെ ഷാഹ്പുർ ഫിറോസ് ഗ്രാമത്തിലെ നിർധനരായ ദലിത് വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് കൂട്ടമായി മാറ്റാൻ ശ്രമം നടത്തിയെന്നും ഇതിനായി മതപരമായ പുസ്തകങ്ങൾ വിതരണം ചെയ്തതിന് തെളിവുണ്ടെന്നും കോടതി ഉത്തരവിൽ ജഡ്‌ജി വ്യക്തമാക്കി. മധ്യപ്രദേശിൽ താമസിക്കുന്ന പാപ്പച്ചനും ഷീജയും എന്തിനുവേണ്ടിയാണ് സംഭവസ്ഥലം സന്ദർശിച്ചതെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും ഉത്തരവിലുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News