Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പരിഷ്കരണം മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടികൾ ഉടൻ ആരംഭിക്കും. തെരഞ്ഞെടുപ്പടുത്ത കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ പരിഷ്കരണം ഉണ്ടായേക്കും.
പരിഷ്കരിച്ച വോട്ടർ പട്ടികയിൽ പേരില്ലാത്തവർ അടുത്ത പരിഷ്കരണത്തിൽ അധിക രേഖകൾ നൽകി യോഗ്യത തെളിയികണം. കേസ് സുപ്രിംകോടതി പരിഗണനയിൽ ഇരിക്കെ തിടുക്കം എന്തിനാണെന്ന ചോദ്യവുമായി ഇൻഡ്യ സഖ്യ പാർട്ടികൾ രംഗത്തെത്തി. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്
ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാർഥികളുണ്ടെന്നും അവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാറില്ലെ വോട്ടര്‍പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്രനടപടി തടയുന്നില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യമൊട്ടാകെ ഈ രീതിയില്‍ പരിഷ്‌കരണം നടപ്പാക്കാനുള്ള കമ്മിഷന്റെ നീക്കം. എന്നാൽ വോട്ടർ പട്ടികയിലെ പരിഷ്കരണത്തിന്റെ മറവിൽ രാജ്യത്ത് എൻആർസി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വലിയ രീതിയിൽ വിമർശനമുയരുന്നുണ്ട്. ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയിൽ വരുന്നത്.