Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഒറ്റാവ: ഈ വർഷം കാനഡയിൽ നിന്ന് പുറത്താക്കിയത് റെക്കോർഡ് എണ്ണം ഇന്ത്യക്കാരെയെന്ന് റിപ്പോർട്ട്. 2024ലെ സ്ഥിതിവിവരക്കണക്കുകളെ മറികടക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) പ്രസ്താവനയിൽ 2025ൽ 2,831 ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി പറയുന്നു. ഈ വർഷം ആദ്യ പത്ത് മാസങ്ങളിൽ ആകെ 18,969 ഇന്ത്യക്കാരിൽ 2,831 പേരെ പുറത്താക്കാൻ സിബിഎസ്എയെ നിർബന്ധിതരാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നും പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചിട്ടേയുള്ളൂ.
2019ൽ 625 ഇന്ത്യൻ പൗരന്മാരെ കാനഡയിൽ നിന്ന് പുറത്താക്കിയപ്പോൾ 2024ൽ 1,997 പേരെയും 2025ൽ 2,831പേരെയുമാണ് പുറത്താക്കിയത്. എന്നാൽ എന്തിനാണ് ഇത്രയധികം ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് എന്നതിന്റെ കാരണം വ്യക്തമല്ല. കാനഡയിൽ നിന്ന് പുറത്താക്കിയ വിദേശികളുടെ എണ്ണം 2024ൽ 17,357 ആയിരുന്നെങ്കിൽ 2025ൽ 18,785 ആയി വർധിച്ചു. ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ആകെ പുറത്താക്കിയ 29,542 പേരിൽ 6,515 പേർ ഇന്ത്യക്കാരാണ്. കാനഡയിൽ അഭയം തേടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണ് എന്നും റിപ്പോർട്ടുകളുണ്ട്.
കാനഡയിൽ കുടിയേറ്റ വിരുദ്ധ വികാരം വളർന്നുവരികയാണ്. ക്രിമിനൽ അല്ലെങ്കിൽ കുടിയേറ്റ ലംഘനങ്ങളിൽ ഉൾപ്പെട്ട വിദേശ പൗരന്മാരെ നാടുകടത്താനുള്ള ശ്രമങ്ങൾ തന്റെ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തിടെ പറഞ്ഞിരുന്നു. അഭയം തേടുന്നവരെയും താൽക്കാലിക താമസാനുമതിയുള്ളവരെയും ലക്ഷ്യമിട്ടുള്ള വിശാലമായ കുടിയേറ്റ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കാനഡയിലുടനീളം കുടിയേറ്റ വിരുദ്ധ വികാരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.