'മലബാറിലും തിരുവിതാംകൂറിലും പട്ടിയും ചങ്ങലയും ഒന്നു തന്നെ'; കെ സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

സർക്കാറിന്റെ ഒന്നാം വാർഷികം വിനാശവർഷമായി ആചരിക്കേണ്ടിവരുന്നത് പ്രതിപക്ഷത്തിന്റെ സ്വയംകൃതാനർഥമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Update: 2022-05-20 13:43 GMT

തിരുവനന്തപുരം: തനിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറിലും തിരുവിതാംകൂറിലും പട്ടിയും ചങ്ങലയും ഒന്നു തന്നെയാണെന്നും അതിൽ വ്യത്യാസമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എവിടെ ആയാലും പട്ടി പട്ടി തന്നെയാണ്. അത്തരം കാര്യങ്ങളുടെ പിന്നാലെ പോവാൻ തങ്ങൾക്ക് സമയമില്ല. ആർക്കെതിരെയും നിയമനടപടിയുമായി താൻ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ തൃക്കാക്കരയിൽ നടക്കുകയാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇത് വിവാദമായതോടെ താൻ നാട്ടുഭാഷയിലെ ഒരു പ്രയോഗമാണ് പറഞ്ഞതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ പരാതിയിൽ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.

Advertising
Advertising

ഇടത് നേതാക്കൾ മതവും ജാതിയും നോക്കിയാണ് തൃക്കാക്കരയിൽ വീട് കയറുന്നതെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. അത്തരം ആരോപണങ്ങൾ പ്രതിപക്ഷനേതാവിനെപ്പോലെ ഒരാൾ പറയാൻ പാടില്ലാത്തതാണ്. പരസ്യമായാണ് അവിടെ പ്രചാരണം നടത്തുന്നത്. എല്ലായിടത്തും വാർത്താ ചാനലുകളുടെ ക്യാമറകളുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാവരും പ്രചാരണം നടത്താറുണ്ട്. അത് സർക്കാറിന്റെ ചെലവിൽ നടത്തുമ്പോൾ മാത്രമാണ് പ്രശ്‌നം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന്റെ ഒന്നാം വാർഷികം വിനാശവർഷമായി ആചരിക്കേണ്ടിവരുന്നത് പ്രതിപക്ഷത്തിന്റെ സ്വയംകൃതാനർഥമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷത്തിന് തന്നെയാണ് വിനാശം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News