സിഎഎ നടപ്പാക്കാൻ അനുവദിക്കില്ല, പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും: വി.ഡി സതീശൻ

പ്രാണ പ്രതിഷ്ഠ നടത്തി, മതത്തെയും രാഷ്ട്രീയത്തെയും കലർത്തി കാണിച്ച നാടകങ്ങൾ വിലപ്പോകാതെ വന്നപ്പോഴാണ് പുതിയ ആയുധമെടുത്തതെന്നു സതീശൻ

Update: 2024-03-11 16:17 GMT
Advertising

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം നടപ്പാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്ത് നിങ്ങൾ ജീവിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമാണോയെന്നും വർഗീയ വേർതിരിവ് നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രാണ പ്രതിഷ്ഠ നടത്തി, മതത്തെയും രാഷ്ട്രീയത്തെയും കലർത്തി ആ കാണിച്ച നാടകങ്ങൾ എല്ലാമുണ്ടായതെന്നും അത് വിലപ്പോകാതെ വന്നപ്പോഴാണ് പുതിയ ആയുധമെടുത്തതെന്നും ചൂണ്ടിക്കാട്ടി.

വിഭാഗീയ ചിന്താഗതിയുള്ള സർക്കാർ നിയമം നടപ്പാക്കുന്നത് വലിയ ഉത്കണ്ഠയാണ് സൃഷ്ടിക്കുന്നതെന്നും പലരും ഇത് നമ്മുടെ രാജ്യമാണോയെന്ന് ഒരു വിഭാഗം ആളുകളിൽ ഭീതി സൃഷ്ടിക്കുകയാണെന്നും പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഇത്തരം നിയമം നടപ്പാക്കേണ്ടതെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാനത്തല്ല, ഇന്ത്യയിൽ സിഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ഈ പ്രക്ഷോഭങ്ങൾ നേതൃത്വം കൊടുക്കുമെന്നും ഇൻഡ്യ മുന്നണിയിലെ കക്ഷികൾ സഹകരിക്കുമെന്നും വ്യക്തമാക്കി. സിപിഎമ്മുമായി യോജിക്കേണ്ടതില്ലെന്നും പറഞ്ഞു.


Full View


അതേസമയം, ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന നിയമം ജീവനുള്ള കാലത്തോളം നടപ്പിലാക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൊണ്ടുവന്നതിന്റെ ലക്ഷ്യം ധ്രുവീകരണമാണെന്ന് ജയറാം രമേശ് വിമർശിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബിജെപിയുടെ ധ്രുവീകരണ ആയുധം മാത്രമാണെന്ന് എം.കെ രാഘവൻ എം.പി വിമർശിച്ചു. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതക്കും പാരമ്പര്യത്തിനും കളങ്കമാണ്. രാജ്യത്ത് ഏതാനും മാസങ്ങൾക്കകം അധികാരത്തിലെത്തുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇൻഡ്യ' മുന്നണി ആദ്യം റദ്ദാക്കുക അനീതിയിലധിഷ്ഠിതമായ ഈ അപരവത്കരണ നിയമം ആയിരിക്കുമെന്നും എം.പി പറഞ്ഞു. രാജ്യത്തെ ധ്രുവീകരിക്കാനും മുസ്ലിം സമുദായത്തെ മാത്രം അപരവത്കരിക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ തുടർച്ചയായി സുപ്രിംകോടതിയിൽ നിന്നേറ്റ പ്രഹരത്തെയും രാജ്യത്തെ സാധാരണക്കാരൻ അനുഭവിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽ പ്രതിസന്ധികളെയും ചർച്ചകളിൽ നിന്ന് എടുത്ത് മാറ്റാമെന്ന കേന്ദ്ര സർക്കാർ ഉദ്ദേശം വ്യാമോഹം മാത്രമാണെന്നും എം.പി ആവർത്തിച്ചു.

സ്വന്തം രാജ്യത്തെ 140 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ തയാറല്ലാത്ത മോദി സർക്കാർ അയൽ രാജ്യങ്ങളിൽനിന്ന് കുടിയേറിയ കേവലം 30000 ആളുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ആഗ്രഹിക്കുന്നത് പരിഹാസ്യമാണെന്നും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും എം.പി പറഞ്ഞു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News