Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധിയുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി റഫറൻസിലുള്ള സുപ്രിം കോടതി വിധി ഒറ്റനോട്ടത്തിൽ കേരളം ആവശ്യപ്പെട്ടതിൽ അനുകൂല വിധിയാണുണ്ടായതെന്ന് സംസ്ഥാന നിയമ മന്ത്രി പി.രാജീവ്. 'നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്നും സമയബന്ധിതമായി ബില്ലുകൾ തീർക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും കേരളം പറഞ്ഞു. സുപ്രിംകോടതി റഫറൻസിൽ ആ ഭാഗം വ്യക്തമാണ്.' രാജീവ് പറഞ്ഞു.
ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ ഗവർണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. ബില്ലുകൾ പിടിച്ചുവെക്കുന്നത് ശരിയല്ല. കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചുവെക്കരുത്. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. ബില്ലിൽ ഗവർണർക്കും രാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്.
വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. മണി ബിൽ അല്ലെങ്കിൽ ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണ്ണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. അനുച്ഛേദം 200 അനുസരിച്ച് ഗവർണ്ണർക്ക് വിവേചനാധികാരമില്ല. ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിനേക്കാൾ ഉചിതം തിരിച്ചയയ്ക്കുന്നത്. രണ്ടാമതും പാസാക്കിയ ബില്ലുകളിൽ ഗവർണർമാർക്ക് മറ്റൊരു സാധ്യതയില്ല. അംഗീകാരം നൽകാൻ സാധിക്കില്ലെങ്കിൽ ബില്ലുകൾ ഗവർണർ മടക്കി അയക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.