'സ്വർണക്കടത്തുമായി ബന്ധമില്ല, വീഡിയോയിൽ പറഞ്ഞതൊന്നും സത്യമല്ല'; ഷാഫി

ഷാഫിയെ അന്വേഷണസംഘം ഇന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും

Update: 2023-04-18 01:29 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സ്വർണ്ണക്കടത്തല്ലെന്ന് ഷാഫിയുടെ മൊഴി. കൊടുവള്ളി സ്വദേശി സാലിയുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകാൻ കാരണം. പുറത്തുവന്ന വീഡിയോ സന്ദേശങ്ങൾ സത്യമല്ലെന്നും ഷാഫി അന്വേഷണസംഘത്തിന് മൊഴി നൽകി. ഷാഫിയുടെ തിരോധനത്തിനു പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണ് എന്ന ചർച്ചകളാണ് ആദ്യഘട്ടം മുതൽക്കേ ഉയർന്നുവന്നത്. എന്നാൽ സ്വർണ്ണക്കടത്ത് സംഘമല്ല സാലിയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് ഷാഫി അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി.

തന്റെതായി പുറത്തുവന്ന വീഡിയോ സന്ദേശങ്ങളിൽ വാസ്തവമില്ല എന്നും അവ അന്വേഷണം വഴിതെറ്റിക്കാൻ തന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണ് എന്നും ഷാഫിയുടെ മൊഴിയിൽ പറയുന്നു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ പറ്റി വ്യക്തമായ ധാരണയുള്ളതായി കണ്ണൂർ റേഞ്ച് ഡിഐജി പി വിമലാദിത്യ പറഞ്ഞു. അറസ്റ്റിലായ നാല് പേർക്കും തട്ടിക്കൊണ്ടുപോകലിൽ വ്യക്തമായ പങ്കുണ്ട്. അന്വേഷണം ശരിയായ ദിശയിൽ ആയപ്പോഴാണ് ഷാഫിയെ വിട്ടയച്ചത്.

തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ മൈസൂരിലേക്ക് ബസ്സിൽ കയറ്റി അയക്കുകയായിരുന്നു. മൈസൂരിൽ എത്തിയ ഷാഫി ബന്ധുക്കളുമായി ബന്ധപ്പെട്ടു. ബന്ധുക്കൾ എത്തിയാണ് ഷാഫിയെ തിരികെ നാട്ടിലെത്തിച്ചത്. താമരശ്ശേരിയിൽ എത്തിച്ച ഷാഫിയെ കൊയിലാണ്ടിയിൽ വച്ച് അന്വേഷണസംഘം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ഷാഫിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കുടുംബത്തോടൊപ്പം പറഞ്ഞയച്ചു. ഷാഫിയെ അന്വേഷണസംഘം ഇന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News