എസ്.എസ് ന്യൂഫൗണ്ട്‌ലാന്റിലെ സീല്‍ വേട്ടക്കാര്‍

സീല്‍ വേട്ടക്കായി വടക്കന്‍ ധ്രുവത്തിനടുത്തേക്ക് യാത്ര ചെയ്ത എസ്.എസ് ന്യൂഫൗണ്ട്‌ലാന്റ് എന്ന കപ്പലിന്റെ വിധി ഏതൊരു ഹൊറര്‍ സിനിമയെയും വെല്ലുന്നതായിരുന്നു. മഞ്ഞില്‍ കുടുങ്ങിയ അതിലെ ജോലിക്കാര്‍ കടലിന് മീതെയുള്ള മഞ്ഞുപാളിയിലൂടെ നടക്കാന്‍ തുടങ്ങി. ആ സമയത്ത് ആരംഭിച്ച മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും അവരെ ദിക്ക് തിരിയാത്ത അവസ്ഥയില്‍ കൊണ്ടെത്തിച്ചു. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 08

Update: 2024-04-29 11:05 GMT
Advertising

ഉത്തര ധ്രുവത്തില്‍ ജീവിക്കുന്ന സസ്തനിവര്‍ഗത്തില്‍പ്പെട്ട, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള രോമത്തോട്ട് കൂടിയ ഒരു മൃഗമാണ് സീല്‍. ഇതിന്റെ കൊഴുപ്പ് ഇംഗ്ലണ്ടില്‍ തെരുവു വിളക്കുകള്‍ കത്തിക്കാനായി ഉപയോഗിച്ചിരുന്നു. ഇതിന് ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന വലിയ ആവശ്യം സീല്‍ വേട്ടക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന ജോലി എന്ന നിലക്കും ഇത് പലര്‍ക്കും ആകര്‍ഷകമായി. ഇതില്‍ ഒളിച്ചിരിക്കുന്ന അപകട സാധ്യത വളരെ അധികമായിരുന്നു എങ്കിലും പലരും അത് ഏറ്റെടുക്കാന്‍ തയാറായിരുന്നു.

സീല്‍ വേട്ടക്കായി വടക്കന്‍ ധ്രുവത്തിനടുത്തേക്ക് യാത്ര ചെയ്ത എസ്.എസ് ന്യൂ ഫൗണ്ട് ലാന്റ് എന്ന കപ്പലിന്റെ വിധി ഏതൊരു ഹൊറര്‍ സിനിമയെയും വെല്ലുന്നതായിരുന്നു. മഞ്ഞില്‍ കുടുങ്ങിയ അതിലെ ജോലിക്കാര്‍ കടലിന് മീതെയുള്ള മഞ്ഞുപാളിയിലൂടെ നടക്കാന്‍ തുടങ്ങി. ആ സമയത്ത് ആരംഭിച്ച മഞ്ഞുവീഴ്ചയും കൊടുങ്കാറും അവരെ ദിക്ക് തിരിയാത്ത അവസ്ഥയില്‍ കൊണ്ടെത്തിച്ചു. 124 പേരില്‍ 74 പേര്‍ തണുത്ത് മരവിച്ച് മരണത്തിന് കീഴടങ്ങി. മരണത്തിനെ തൊട്ട് മടങ്ങിവന്നവര്‍ പറഞ്ഞ കഥകള്‍ ഹൃദയഭേദകമായിരുന്നു. പലരും സ്വന്തം കൈ കടിച്ചു കീറി ചോര കുടിച്ചുവത്രേ! തണുത്ത് വിറച്ച് മരിച്ചു വീഴുന്നവരുടെ വസ്ത്രങ്ങള്‍ ഉരിയെടുത്ത് അത് ധരിച്ച് മുന്നോട്ട് നടന്ന് നീങ്ങിയവരുണ്ട് ഈ കൂട്ടത്തില്‍. മരിച്ചുവീണ മകന്റെ തൊപ്പിയെടുത്ത് തലയില്‍ ധരിച്ച് നടന്ന് നീങ്ങിയ പിതാവിന്റെ കഥയും അവര്‍ പറഞ്ഞു. പിന്നീട് രക്ഷാദൗത്യവുമായി എത്തിയ കപ്പലുകള്‍ ഒരു പിതാവിനെയും പുത്രനെയും ആലിംഗബന്ധരായി മരിച്ച നിലയില്‍ മഞ്ഞില്‍ നിന്ന് കണ്ടെടുത്തു.

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട ആളുകളുടെയും കുടുംബങ്ങളുടെയും ദയനീയാവസ്ഥയ്ക്ക് ഒരു അറുതി വരുത്താനും മധ്യവര്‍ത്തികളുടെ ചൂഷണം ഒഴിവാക്കാനുമായിട്ടാണ് വില്യം കോക്കര്‍ ഇവര്‍ക്ക് വേണ്ടി തൊഴിലാളി യൂണിയന്‍ ആരംഭിച്ചത്. താമസിയാതെ 20,000 പേര്‍ ഇതില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തു. അവരുടെ ആരോഗ്യ പരിരക്ഷ, ഉല്‍പന്നങ്ങളുടെ വിപണനം, വീടുകളുടെ നിര്‍മാണം എന്നിവ യൂണിയന്‍ ഏറ്റെടുത്തു. അവര്‍ക്കായി ഒരു പത്രം പോലുമുണ്ടായിരുന്നു. 

1914-ല്‍ തന്നെ 173 ആളുകളുമായി സീല്‍വേട്ടക്ക് പോയ മറ്റൊരു കപ്പല്‍ മഞ്ഞുവീഴ്ചയില്‍ അപ്രത്യക്ഷമായി. ഈ ചെറിയ ദ്വീപിന്റെ തീരത്ത് 15,000 കപ്പല്‍ ഛേദങ്ങളെങ്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കഠിനമായ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷതേടാനായി നടത്തിയ പ്രയാണങ്ങള്‍ക്കിടയില്‍ ജീവന്‍പൊലിഞ്ഞ ഇത്തരം ഒരാളെങ്കിലും ഇവിടെ ഓരോ കുടുംബത്തിലും ഉണ്ട്. അങ്ങനെയാണ് ഈ കഥകള്‍ ഈ മനുഷ്യരുടെ കുടുംബ ചരിത്രം കൂടിയായി മാറുന്നത്.

ഇക്കാലത്താണ് 1914 ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അന്നത്തെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന 12,000 പുരുഷന്മാര്‍ ബ്രിട്ടീഷ് രാജ്ഞിക്ക് വേണ്ടി പട്ടാളക്കാരായി യുദ്ധമുഖത്തേക്ക് പോയി. ഇതില്‍ 17 വയസുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു! ഇതില്‍ 1300 പേര്‍ മരിക്കുകയും 2300 ഓളം പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. അക്കാലത്തെ യുവാക്കളുടെ നാലില്‍ ഒന്ന് ഇത്തരത്തില്‍ ജീവതമെന്തെന്നറിയുന്നതിന് മുന്‍പ് തന്നെ അരങ്ങൊഴിയേണ്ടി വന്നവരില്‍പെടുന്നു

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട ആളുകളുടെയും കുടുംബങ്ങളുടെയും ദയനീയാവസ്ഥയ്ക്ക് ഒരു അറുതി വരുത്താനും മധ്യവര്‍ത്തികളുടെ ചൂഷണം ഒഴിവാക്കാനുമായിട്ടാണ് വില്യം കോക്കര്‍ ഇവര്‍ക്ക് വേണ്ടി തൊഴിലാളി യൂണിയന്‍ ആരംഭിച്ചത്. താമസിയാതെ 20,000 പേര്‍ ഇതില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തു. അവരുടെ ആരോഗ്യ പരിരക്ഷ, ഉല്‍പന്നങ്ങളുടെ വിപണനം, വീടുകളുടെ നിര്‍മാണം എന്നിവ യൂണിയന്‍ ഏറ്റെടുത്തു. അവര്‍ക്കായി ഒരു പത്രം പോലുമുണ്ടായിരുന്നു. ബ്യൂറിന്‍ പെനിന്‍സുലയില്‍ ഉണ്ടായ യഥാര്‍ഥ സുനാമിയും 'ഗ്രേറ്റ് ഡിപ്രഷന്‍' എന്ന പേരില്‍ അറിയപ്പെട്ട സ്റ്റോക്ക് മാര്‍ക്കറ്റ് സുനാമിയും 1929 കാലത്താണ് ഈ മനുഷ്യരുടെ ജീവിതം തകര്‍ത്തത്.

പുരാതന കാലം മുതല്‍ ഇവിടെ ബിയൊത്തക്ക് (Beothuck) എന്ന് പേരുള്ള ഒരു ഗോത്ര വര്‍ഗം ജീവിച്ചിരുന്നു. അവര്‍ ഇങ്ങനെ വന്നുപോകുന്ന ഈ മീന്‍ പിടിത്തക്കാരുമായി ഒരു ബന്ധവും പുലര്‍ത്താതെ ആണ് ജീവിച്ചത്. നൂറ് കണക്കിന് വര്‍ഷങ്ങളായി അവര്‍ ഈ പ്രതികൂല കാലാവസ്ഥകളില്‍ ജീവിച്ച് അവര്‍ സ്വയം പാകപ്പെടുത്തിയെടുത്ത ജനത ആയിരുന്നു. ഒരു തരത്തിലുള്ള കൃഷിയും അസാദ്ധ്യമായ ഈ നാട്ടില്‍ അവര്‍ക്ക് ഭക്ഷണത്തിന് ഒരിക്കലും മുട്ടുണ്ടായില്ല. ഓരോ സമയത്ത് കടലിലെ മത്സ്യമോ നദികളിലെ സാല്‍മണോ, കാട്ടിലെ കരിബുവോ (വളരെ വലിയ കാട്ടുപോത്ത് പോലെ കൊമ്പുള്ള ഒരു മൃഗം - ഇവിടെ വളരെ സാധാരണയായി കാണുന്നത്) പക്ഷികളുടെ മുട്ടയോ ഒക്കെ സൗകര്യം പോലെ കഴിച്ച് അവര്‍ ജീവിച്ചു വന്നു. കാലക്രമേണ ഈ മത്സ്യവേട്ടക്കാരില്‍ നിന്ന് അകലം പാലിക്കാനായി അവര്‍ക്ക് ഈ വക ഭക്ഷണ സാധനങ്ങള്‍ സുലഭമായി ലഭിച്ചിരുന്ന ഭാഗങ്ങളില്‍ നിന്ന് മാറി താമസിക്കേണ്ടി വന്നു. അത് അവരുടെ ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും ബാധിച്ചു.

കാലക്രമേണ അവരുടെ എണ്ണം വളരെ കുറഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അവരുടെ എണ്ണം നൂറില്‍ താഴെ മാത്രമായിരുന്നു. മത്സ്യബന്ധനത്തിനായി വരുന്ന വിദേശികള്‍ കടപ്പുറം ഉപേക്ഷിച്ചു കഴിഞ്ഞാല്‍ അവര്‍ ഉപേക്ഷിച്ച പോയ വസ്തുക്കളില്‍ നിന്നും ആണിയും മറ്റു ഇരുമ്പ് വസ്തുക്കളും പെറുക്കിയെടുത്ത് അതുകൊണ്ട് ആയുധങ്ങള്‍ ഉണ്ടാക്കി. ഇത് മാത്രമായിരുന്നു ഈ രണ്ടു കൂട്ടരും തമ്മിലുള്ള ബന്ധം. 1819 ഇവരുടെ കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീയെ ബ്രിട്ടീഷുകാര്‍ പിടിച്ചു കൊണ്ടുപോയതായി റെക്കാര്‍ഡുകള്‍ ഉണ്ട്. അവരെ 'മേരി മാര്‍ച്ച്' എന്ന് പുനര്‍നാമകരണം ചെയ്തു. അവരുടെ വിനയവും സൗമ്യതയും ബ്രിട്ടിഷുകാരെ പോലും അത്ഭുതപ്പെടുത്തി. അവര്‍ രണ്ട് സമൂഹങ്ങളും തമ്മിലുള്ള ഒരു പാലമായിത്തീരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇവര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷയരോഗം മൂലം മരിച്ചു. 1823-ല്‍ അവര്‍ മറ്റൊരു സ്ത്രീയെ പിടിച്ചു കൊണ്ടുവന്നു. ഈ ഗോത്രത്തിലെ അവസാനത്തെ അംഗം ആയ 'നാന്‍സി ഏപ്രില്‍' എന്ന ഈ സ്ത്രീ ഒരു ബ്രിട്ടീഷ് ഡോക്ടറുടെ സഹായി ആയിരിക്കെ 1829 ജൂണ്‍ ആറിന് ക്ഷയരോഗം മൂലം മരിച്ചു. ക്ഷയരോഗ നിവാരണ ചികിത്സ കണ്ടുപിടിച്ചത് പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇവര്‍ അവരുടെ ഗോത്രം, ഗ്രാമം, ഭക്ഷണരീതികള്‍, ആയുധങ്ങള്‍, ആരാധന എന്നിവയെപ്പറ്റി ചിത്രങ്ങളോട് കൂടിയ വിവരങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് കൈമാറി. അങ്ങനെ ഈ ഗോത്രം ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റപ്പെട്ടു! 


എസ്.എസ് ന്യൂഫൗണ്ട്ലാന്റില്‍ നിന്ന് മരിച്ചവരും പരിക്കേറ്റവരുമായ സീലര്‍മാരെ സ്ട്രെച്ചറുകളില്‍ കൊണ്ടുപോകുന്നു. (COLL. 115 16.04.038), ക്യൂന്‍ എലിസബത്ത് II ലൈബ്രറി, ന്യൂഫൗണ്ട്ലാന്റ് മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയി ലൈബ്രറിയില്‍ സൂക്ഷിച്ച ചിത്രം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇവിടത്തെ മത്സ്യസമ്പത്ത് ക്രമേണ ഇല്ലാതായി. അതോടെ ഇവിടെ പട്ടിണിയും കഷ്ടപ്പാടും മാത്രം ബാക്കിയായി. വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ തൊട്ടടുത്ത ഡോമിനിയന്‍ ഓഫ് കാനഡയിലേക്ക് ജോലി തേടിപ്പോയി. വരുമാനം ഒന്നുമില്ലാത്ത വൃദ്ധജനങ്ങള്‍ മാത്രം ഈ ദ്വീപില്‍ ബാക്കിയായി. അതില്‍ നിന്നുള്ള രക്ഷപ്പെടല്‍ എന്ന നിലക്കാണ് കാനഡയുമായുള്ള ലയനം എന്ന ആശയം അവതരിപ്പിച്ചത്. 1907വരെ ഇവിടം ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു. അതിന് ശേഷം ഇത് അവരുടെ കീഴില്‍ത്തന്നെയുള്ള ഒരു സ്വയം ഭരണാധികാരമുള്ള കോളനി (Dominion ) ആയി മാറി. 1949-ല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് വളരെ ചെറിയ ഒരു ഭൂരിപക്ഷത്തോടെ കാനഡയുമായി ലയനത്തിന് അനുവാദം നല്‍കി. ഫെഡറല്‍ ഗവണ്മെന്റിന്റെ കീഴില്‍ നല്‍കപ്പെട്ട പെന്‍ഷനും മറ്റും അവരുടെ ജീവിത ക്ലേശങ്ങള്‍ക്ക് കുറേയൊക്കെ ആശ്വാസം നല്‍കി. ഒരു രാജ്യത്തിന്റെ ജനതയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ ആ രാജ്യത്തിന്റെ അതിരുകളെ എങ്ങനെ പുനര്‍നിര്‍ണയം ചെയ്യുമെന്നതിന് ഒരു തെളിവാണ് ഈ ലയനം.

രണ്ടാം ലോക മഹായുദ്ധകാലത്ത് ധാരാളം പട്ടാളക്കാര്‍ ഈ ദ്വീപില്‍ പലയിടത്തുമായി ഉണ്ടാക്കിയ മിലിറ്ററി ബേസുകളില്‍ ജോലി ചെയ്തിരുന്നു. അറ്റ്‌ലാന്റിക്ക് മഹാസമുദ്രത്തിന് കുറുകേ ചരിത്രത്തിലാദ്യമായി ഒരു വിമാനം പറന്ന് ഉയര്‍ന്നത് സെന്റ് ജോണ്‍സില്‍ നിന്നായിരുന്നു. 1919 ജൂണില്‍ അയര്‍ലണ്ടിലെ കണ്ണിമാറ എന്ന സ്ഥലത്തായിരുന്നു ഇത് ലാന്റ് ചെയ്തത്. അറ്റ്‌ലാന്റിക് മഹാസമുദ്രം കടക്കുന്ന വിമാനങ്ങള്‍ ഇന്ധനം നിറക്കുന്നതിന് വടക്കന്‍ അമേരിക്കയിലെ ഏറ്റവും അടുത്ത താവളമായ സെന്റ് ജോണ്‍സ് ധാരാളമായി ഉപയോഗിച്ചു. പിന്നിട്ട് ഇന്നാട്ടുകാര്‍ കണ്ടത് പുരോഗതിയുടെയും സമൃദ്ധിയുടെയും കാലമായിരുന്നു. പള്ളികളും സ്‌കൂളുകളും ഈ പുരോഗതിക്ക് ആക്കം കൂട്ടി. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്തും ഇവിടം ഒരു പ്രധാന യുദ്ധ ആസ്ഥാനം ആയിരുന്നു. 'Great fire of l892' എന്നറിയപ്പെടുന്ന തീപിടിത്തം മൂലവും പല യുദ്ധങ്ങള്‍ മൂലവും ഇത് പല പ്രാവശ്യം നശിപ്പിക്കപ്പെടുകയും പുനര്‍ നിര്‍മിക്കപ്പെടുകയും ചെയ്തു.

മാര്‍ക്കോണി ചരിത്രത്തിലാദ്യമായി കമ്പിയില്ലാക്കമ്പി സന്ദേശം സ്വീകരിച്ചത് ഈ പട്ടണത്തിലെ കിഴക്ക് ഭാഗത്തുള്ള സിഗ്‌നല്‍ഹില്ലില്‍ വച്ചായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന വിജയ രഹസ്യങ്ങളില്‍ ഒന്നായ അന്തര്‍വാഹിനികളുടെ നിയന്ത്രണകേന്ദ്രവും ഇവിടെ ആയിരുന്നു. അക്കാലത്ത് ഇത് വടക്കന്‍ അമേരിക്കയില്‍ ഏറ്റവും ആദ്യം ആധുനികവത്കരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം. ഇങ്ങനെ ഇവിടെയെത്തിയ ചെറുപ്പക്കാരില്‍ പലരും ഇവിടുത്തെ സ്ത്രികളെ വിവാഹം കഴിച്ചു. ഇത്തരത്തില്‍ 25,000 വിവാഹങ്ങള്‍ ഇവിടെ നടന്നതായി രേഖകളുണ്ട്. ഇവയുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഇത്തരം വിവാഹങ്ങള്‍ കുറ്റകരമാണെന്നും ഇവര്‍ക്ക് കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടി വരുമെന്നും മറ്റും നിയമമുണ്ടാക്കിയെങ്കിലും ഈ കമിതാക്കളെ ആര്‍ക്കും പിരിക്കാനായില്ല. 


സിഗ്‌നല്‍ ഹില്‍

യുദ്ധം അവസാനിച്ച ശേഷം വീണ്ടും അവരുടെ സാമ്പത്തിക സ്ഥിതി പഴയ മട്ടിലായി. വീണ്ടും ഇവിടെ സാമ്പത്തികമായ ഒരു ഉണര്‍വുണ്ടാകുന്നത് ആല്‍ബര്‍ട്ടയിലെ എണ്ണ കണ്ടുപിടിത്തത്തിന് ശേഷമാണ്. കേരളത്തില്‍ നിന്ന് ഒരു കാലത്ത് ഗള്‍ഫിലേക്ക് എന്ന പോലെ ഇവിടെ നിന്ന് ആയിരക്കണക്കിന് ആളുകള്‍ ആല്‍ബര്‍ട്ടിയലേക്ക് പോയി. അങ്ങനെയിരിക്കെയാണ് ഹൈബര്‍ണിയ, ടെറ നോവ, വൈറ്റ് റോസ് എന്നിവിടങ്ങളില്‍ എണ്ണ ഘനനം തുടങ്ങിയത്. സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ ഇത് വളരെ സഹായിച്ചു. ജീവിത നിലവാരത്തിലെ ഉയര്‍ച്ചയും തന്‍മൂലമുണ്ടാകുന്ന വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ ഉയര്‍ച്ചയും ഇവിടത്തുകാര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിഞ്ഞു.

(തുടരും)





Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. സലീമ ഹമീദ്

Writer

Similar News