ഏഴ് വയസ്സുകാരനെ കൊന്ന് ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

Update: 2018-06-05 00:07 GMT
Editor : Sithara
ഏഴ് വയസ്സുകാരനെ കൊന്ന് ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

ഏഴ് വയസ്സുകാരനെ കൊന്ന് മൃതദേഹം ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

ഏഴ് വയസ്സുകാരനെ കൊന്ന് മൃതദേഹം ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. അവ്‌ദേശ് സക്യയെയാണ് അറസ്റ്റ് ചെയ്തത്.

ജനുവരി ഏഴിനാണ് ഏഴ് വയസ്സുകാരനായ ആശിഷിനെ കാണാതായത്. തുടര്‍ന്ന് പിതാവ് കരണ്‍സിങ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കരണ്‍സിങിന്‍റെ വീട്ടില്‍ അഞ്ച് വര്‍ഷത്തോളം വാടകയ്ക്ക് താമസിച്ചിട്ടുള്ള അവ്ദേശ് അടുത്ത കാലത്താണ് സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറിയത്. അവ്‌ദേശിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പരന്നത് സമീപവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എലി ചത്തതാണെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് അവ്ദേശിനെ പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. ചോദ്യചെയ്തപ്പോള്‍ അവ്ദേശ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിലെ പെട്ടിക്കുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സിസിടിവി ക്യാമറകളെയും പൊലീസ് നിരീക്ഷണത്തയും ഭയന്നാണ് മൃതദേഹം മറവ് ചെയ്യാതെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ചതെന്ന് യുവാവ് പറഞ്ഞു.

Advertising
Advertising

ആശിഷ് ഇടയ്ക്കിടെ തന്നെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ഈ സന്ദര്‍ശനം വിലക്കിയതാണ് കൊല ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും യുവാവ് മൊഴി നല്‍കി. സൈക്കിള്‍ തരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍ വരുത്തിയാണ് കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിന് ശേഷവും അവ്‌ദേശ് കരണ്‍ സിങ്ങിന്റെ വീട്ടിലെത്തിയിരുന്നു. പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം സ്‌റ്റേഷനില്‍ പോവുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തിലൊന്നും ആരും യുവാവിനെ സംശയിച്ചില്ല.

ഉത്തര്‍ പ്രദേശ് സ്വദേശിയായ അവ്‌ദേശ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. കൊലയ്ക്ക് പിന്നില്‍ വേറെ കാരണങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News