പോരാട്ടം അവസാനിക്കുന്നില്ലെന്ന് കെജ്‍രിവാള്‍

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ആവശ്യം പൊതുതെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം.

Update: 2018-06-20 02:26 GMT

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിലെ സമരം കൊണ്ട് പോരാട്ടം അവസാനിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി അരവിന്ദ് കെജ്‍രിവാള്‍. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ആവശ്യം പൊതുതെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാകും ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം.

അനിശ്ചിതത്വം നിറഞ്ഞ 9 ദിവസങ്ങളിലൂടെയാണ് ആം ആദ്മി പാര്‍ട്ടി കടന്നുപോയത്. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ സമരത്തില്‍ അരവിന്ദ് കെജ്‍രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിന്‍, ഗോപാല്‍റായി എന്നിവരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച മന്ത്രി സത്യേന്ദ്ര ജെയിനും ഉപമുഖ്യമന്ത്രി ഗോപാല്‍ റായും നിരാഹാര സമരം ആരംഭിച്ചു. പിന്നീട് ആരോഗ്യസ്ഥിതി വഷളായി രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertising
Advertising

ആം ആദ്മി പാര്‍ട്ടിയുടെ സമരത്തിന് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ കെജ്‍രിവാളിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചതോടെ സമരത്തിന് പ്രാധാന്യമേറി. സന്ദര്‍ശനാനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിഷേധിച്ചങ്കിലും പിന്നീട്‍ കെജ്‍രിവാളിന്റെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് നാല് മുഖ്യമന്ത്രിമാരും ഐക്യദാര്‍ഢ്യം അറിയിച്ചു.

നീതി ആയോഗിന്റെ യോഗത്തിനിടെയുള്ള ഇടവേളയില്‍ പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നാല് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വന്‍ മാര്‍ച്ച് നടത്തി സമരത്തെ ജനകീയമാക്കാനും ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.

Tags:    

Similar News