തമിഴ്നാട്ടില്‍ പളനിസ്വാമി വാഴുമോ അതോ വീഴുമോ...?

വിധിയോടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം ഉറപ്പാക്കാനായെങ്കിലും ഉപതെരഞ്ഞെടുപ്പുകള്‍ ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളിയാകും.

Update: 2018-10-25 14:09 GMT

തമിഴ്നാട്ടിലെ പളനിസ്വാമി സര്‍ക്കാരിന് ഒരേ സമയം ആശ്വാസവും ആശങ്കയും ഉണ്ടാക്കുന്നതാണ് ഹൈക്കോടതി വിധി. വിധിയോടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം ഉറപ്പാക്കാനായെങ്കിലും ഉപതെരഞ്ഞെടുപ്പുകള്‍ ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളിയാകും.

എ.ഐ.എ.ഡി.എം.കെയില്‍നിന്ന് ടി.ടി.വി ദിനകരന്‍ പക്ഷത്തേക്ക് മാറിയ എം.എല്‍.എമാര്‍ക്ക് അനുകൂലമായി വിധി വന്നിരുന്നെങ്കില്‍ നിയമസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാകുമായിരുന്നു. 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവെച്ചതോടെ ഈ പ്രതിസന്ധിയില്‍ നിന്നാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്.

Advertising
Advertising

കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗബലം 108 ആയതോടെ 113 എം.എല്‍.എമാരുടെ പിന്തുണയുള്ള എടപ്പാടി പളനിസാമിക്ക് ഭീഷണിയും ഒഴിവായി. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ലെങ്കില്‍ അടുത്ത ഘട്ടം ഉപതെരഞ്ഞെടുപ്പാണ്.

ആകെ 20 സീറ്റ് നിയമസഭയില്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഇതിലെ ജനവിധി പളനിസാമി സര്‍ക്കാരിന്‍റെ തന്നെ വിധിയെഴുത്താവും. 5 സീറ്റില്‍ വിജയിച്ചാല്‍ എ.ഐ.എ.ഡി.എം.കെക്ക് സര്‍ക്കാറിനെ നിലനിര്‍ത്താം. മറിച്ചായാല്‍ സര്‍ക്കാര്‍ വീഴുമെന്നതിനൊപ്പം അത് പാര്‍ട്ടിയുടെ തന്നെ തകര്‍ച്ചയിലേക്കും വഴിതുറക്കും. ജയലളിതയുടെയും കരുണാധിനിയുടെയും മരണത്തോടെ കലങ്ങിമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകും.

തമിഴ്നാട് നിയമസഭ ഒറ്റ നോട്ടത്തില്‍:

ആകെ സീറ്റ് - 234

കേവല ഭൂരിപക്ഷം - 118

നിലവിലെ സീറ്റ് നില:

എ.ഐ.എ.ഡി.എം.കെ - 113

ഡി.എം.കെ - 97

ദിനകരന്‍ പക്ഷം - 22

കോടതി വിധിക്ക് ശേഷം:

അയോഗ്യര്‍ - 18

നിലവിലെ സീറ്റ് - 214

കേവല ഭൂരിപക്ഷം - 108

എ.ഐ.എ.ഡി.എം.കെ - 114

ഡി.എം.കെ - 97

ദിനകരപക്ഷം - 4

ഒഴിഞ്ഞ് കിടക്കുന്നത് - 2

ഉപതെരഞ്ഞെടുപ്പ് വേണ്ടത് - 20 സീറ്റുകളിലേക്ക്

Tags:    

Similar News