സൗദി ആഗോളതലത്തിൽ വൻശക്തിയായി മാറും
വിഷൻ 2030 പദ്ധതി രാജ്യത്തെ മുന്നിലെത്തിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ; സൗദി അരാംകോയുടെ കൂടുതൽ ഓഹരികൾ വിൽക്കും
വിഷൻ 2030 പദ്ധതി പൂർത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തിൽ വൻശക്തികളുടെ കൂട്ടത്തിൽ ഇടം നേടുമെന്ന് സൗദി കിരീടാവകാശി. വിഷൻ 2030ന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ടെലിവിഷൻ അഭിമുഖത്തിൽ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിൻ സൽമാൻ.
2040 ഏറെ വെല്ലുവിളികൾ നിറഞ്ഞതും ആഗോളതലത്തിൽ മാത്സര്യം നിറഞ്ഞതുമായിരിക്കും. എങ്കിലും വിഷൻ 2030 സൗദി അറേബ്യയെ ഈ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നതും ആഗോളതലത്തിൽ വൻശക്തികളോട് കിടപിടിക്കാൻ സഹായിക്കുന്നതുമായിരിക്കുമെന്ന് കിരീടാവകാശി മുഹ്‌മദ് ബിൻ സൽമാൻ രാജകുമാരൻ വ്യകതമാക്കി.
പദ്ധതി കൊണ്ട് രാജ്യം ലക്ഷ്യമാക്കിയ നേട്ടങ്ങൾ, വിഭാവനം ചെയ്ത സമയത്തിനുമുന്നേ പൂർത്തിയാക്കും. രാജ്യം നേട്ടങ്ങളുടെ പാതയിലാണ്. എണ്ണയിതര വരുമാനം സ്വായത്തമാക്കി വികസന മുന്നേറ്റം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ദേശീയ എണ്ണ കമ്പനിയായ സൗദി അരംാകോയുടെ കൂടുതൽ ഓഹരികൾ ആഗോള വിപണിയിൽ ലഭ്യമാക്കും. രാജ്യത്തെ സ്വകാര്യ മേഖലയെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായി വളർത്തും. രാജ്യത്തിന്റെ വളർച്ചയും പൗരന്മാരുടെ സംതൃപ്തിയുമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനെ വിപുലപ്പെടുത്തും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു ശക്തിയുടെയും ഇടപെടലിനെ അംഗീകരിക്കില്ലെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.