കോൺഗ്രസ് ദുർബലമാകുന്നു, ശക്തിപ്പെടുത്തണം; ഹൈക്കമാൻഡിനെതിരെ വില്ലുകുലച്ച് 'വിമതർ'

ശാന്തി സമ്മേളൻ എന്ന പേരിലാണ് മുതിർന്ന നേതാക്കൾ ഒത്തുകൂടിയത്

Update: 2021-02-27 11:20 GMT

ശ്രീനഗർ: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും തിരുത്തലുകൾ ആവശ്യപ്പെട്ടും ജമ്മു കശ്മീരിൽ കോൺഗ്രസ് 'വിമതരുടെ' ഒത്തുചേരൽ. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും അതിനു വേണ്ടിയാണ് ഒത്തു ചേർന്നത് എന്നും പരിപാടിയിൽ സംസാരിക്കവെ മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു. ശാന്തി സമ്മേളൻ എന്ന പേരിലാണ് മുതിർന്ന നേതാക്കൾ ഒത്തുകൂടിയത്.

'കോൺഗ്രസ് പാർട്ടി ദുർബലമാകുന്നത് നമ്മൾ കാണുന്നു. അതു കൊണ്ടാണ് നാം ഇവിടെ ഒത്തുചേരുന്നത്. നേരത്തെയും ഒത്തുകൂടിയിരുന്നു. ഒന്നിച്ച് പാർട്ടിയെ ശക്തിപ്പെടുത്തണം' - സിബൽ പറഞ്ഞു.

പാർട്ടിയിലേക്ക് ഒളിച്ചുകയറിയവർ അല്ല തങ്ങൾ എന്നായിരുന്നു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥിന്റെ പ്രതികരണം. 'ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമ്മൾ ഇവിടെയെത്തിയത്. നമ്മളിൽ ആരും ജനവാതിലിലൂടെ വന്നവരല്ല, വാതിലിലൂടെ തന്നെ വന്നവരാണ്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൡലൂടെയാണ് ഞങ്ങൾ രാഷ്ട്രീയത്തിലെത്തിയത്' - ആനന്ദ് ശർമ്മ കൂട്ടിച്ചേർത്തു. ഞങ്ങൾ കൂടിയാണ് ഈ പാർട്ടിയെ ഉണ്ടാക്കിയത്. ഞങ്ങൾ അതു ശക്തിപ്പെടുത്തുകയും ചെയ്യും. കോൺഗ്രസിന്റെ ഐക്യത്തിലും ശക്തിയിലും ഞങ്ങൾ വിശ്വസിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

കോൺഗ്രസ് ശക്തിപ്പെട്ടു നിൽക്കുകയാണ് ജി 23യുടെ (23 തിരുത്തൽവാദി നേതാക്കൾ) ആവശ്യമെന്ന് യുപിയിൽ നിന്നുള്ള രാജ് ബബ്ബർ പറഞ്ഞു. ഗാന്ധിയുടെ വിശ്വാസം, ചിന്ത എന്നിവയിലൂടെയാണ് ഈ രാജ്യത്തിന്റെ നിയമവും ഭരണഘടനയും രൂപീകൃതമായത്. കോൺഗ്രസ് അതിനു വേണ്ടിയാണ് നിലകൊള്ളുന്നത്- ബബ്ബർ കൂട്ടിച്ചേർത്തു.

രാജ്യസഭാ കാലാവധി കഴിഞ്ഞ ഗുലാംനബി ആസാദിന് സമ്മേളനത്തിൽ സ്വീകരണം നൽകി. ഗുലാംനബിക്ക് രാജ്യസഭയിലേക്ക് വീണ്ടും അവസരം നൽകണമെന്ന് സിബൽ ആവശ്യപ്പെട്ടു. പരിചയസമ്പന്നനായ പൈലറ്റാണ് ആസാദെന്നും എഞ്ചിനിലെ തകരാർ എളുപ്പത്തിൽ കണ്ടെത്തി പരിഹരിക്കാൻ അദ്ദേഹത്തിനാകുമെന്നും സിബൽ കൂട്ടിച്ചേർത്തു.

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിങ് ഹൂഡ, മനീഷ് തിവാരി അടക്കമുള്ള മുതിർന്ന നേതാക്കളും ശാന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News