ശസ്ത്രക്രിയക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു
ശസ്ത്രക്രിയ നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്
തലച്ചോറില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാനായി ശാസ്ത്രക്രിയക്ക് വിധേയനായ ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു. ശസ്ത്രക്രിയ നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ഡീഗോ തന്‍റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മാറ്റിയാസ് മോർല ബുധനാഴ്ച പറഞ്ഞു. അദ്ദേഹത്തിന്‍റെ ജീവൻ തന്നെ അപഹരിക്കാവുന്ന രോഗാവസ്ഥ പരിഹരിക്കാനായത് അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറുപതാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനക്ക് ശേഷം അദ്ദേഹത്തിന്‍റെ തലച്ചോറിൽ രക്തം കട്ടപ്പിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി ആരാധകരാണ് ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിന് ചുറ്റും തടിച്ചു കൂടിയത്.. രണ്ട് ബൈപാസ് സർജറിക്കും മറ്റ് ചികിത്സകൾക്കും വിധേയനായിട്ടുള്ളതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഫുട്ബോൾ ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.