'ഗോട്ട് മെസ്സി തന്നെ, ഞാന്‍ ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവന്‍'- ഈഡന്‍ ഹസാര്‍ഡ്

''നെയ്മറും എന്നെക്കാൾ മികച്ചവനല്ല. റയൽ മാഡ്രിഡിഡ് ചരിത്രത്തിലെ ഏറ്റവും മികച്ചവർ ബെൻസേമയും മോഡ്രിച്ചുമാണ്.''

Update: 2024-02-04 15:09 GMT
Advertising

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവനാണ് താനെന്ന് മുന്‍ ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡ്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ മെസ്സിയാണെന്നും എന്നാല്‍ ക്രിസ്റ്റ്യാനോയും നെയ്മറും തനിക്ക് താഴെയാണെന്നും ഹസാര്‍ഡ് പറഞ്ഞു. 

''വ്യക്തിപരമായി നോക്കിയാൽ മെസ്സിയാണ് ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവൻ. ബാഴ്‌സലോണയിൽ അവന്റെ കളികാണുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണവൻ. അവന്റെ കാലിൽ നിന്ന് പന്തെടുക്കാന്‍ ഏറെ പ്രയാസമായിരുന്നു. ക്രിസ്റ്റ്യാനോ എന്നെക്കാൾ വലിയ കളിക്കാരനാണെന്ന് നിങ്ങൾക്ക് ചിന്തിക്കാം.പക്ഷെ ഞാൻ അങ്ങനെ കരുതുന്നില്ല. നെയ്മറും എന്നെക്കാൾ മികച്ചവനല്ല. റയൽ മാഡ്രിഡിൽ ഏറ്റവും മികച്ചവർ ബെൻസേമയും മോഡ്രിച്ചുമാണ്.''- ഹസാര്‍ഡ് പറഞ്ഞു. 

 കഴിഞ്ഞ ഒക്ടോബറിലാണ് ഈഡന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് റയലിനോട് താരം വിടപറഞ്ഞത്.  പരിക്കടക്കം പല കാരണങ്ങളാല്‍ റയലില്‍ തീരെ അവസരങ്ങളില്ലാതിരുന്ന ഹസാര്‍ഡിന് ടീമിനായി വലിയ സംഭാവനകളൊന്നും  നല്‍കാനായിരുന്നില്ല.  റയലിന്റെ രീതികളോട് പൊരുത്തപ്പെടാൻ തനിക്ക് ഏറെ പ്രയാസമായിരുന്നു എന്ന് ഹസാര്‍ഡ് വെളിപ്പെടുത്തി.

''ഓരോ മത്സരം കഴിയുമ്പോഴും മണിക്കൂറുകളോളം കോൾഡ് ബാത്തിൽ കഴിയുന്നതായിരുന്നു ക്രിസ്റ്റിയാനോയുടേയും റയൽ മാഡ്രിഡ് കളിക്കാരുടേയും രീതി. എന്നാൽ ആ രീതി എനിക്ക് ഒട്ടും വഴങ്ങുന്നതായിരുന്നില്ല. എനിക്ക് വീട്ടിൽ പോവണമായിരുന്നു. ഒരു ബിയറെങ്കിലും അകത്ത് ചെല്ലാതെ എനിക്ക് സമാധാനം കിട്ടില്ല. മകനൊപ്പം ഗാർഡനിൽ രണ്ട് മണിക്കൂറെങ്കിലും ഞാൻ കളിക്കും. മത്സര ശേഷം ഞാൻ റിക്കവർ ചെയ്തിരുന്നത് ഇങ്ങനെയൊക്കെയായിരുന്നു. ക്രിസ്റ്റ്യാനോക്കും മറ്റുള്ളവർക്കും കൃത്യമായ രീതികളുണ്ടായിരുന്നു. ഞാനാവട്ടെ അലസനായിരുന്നു. വളരെ വൈകിയാവും ചിലപ്പോൾ ട്രെയിനിങ്ങിന് എത്തുന്നത്. വളരെ താമസിച്ച് കിടക്കുന്നതിന്റെ ക്ഷീണം പലപ്പോഴും എന്റെ കണ്ണുകളിലുണ്ടായിരുന്നു. ട്രെയിനിങ്ങിൽ ചിലപ്പോൾ മണിക്കൂറുകളോളം ഞാൻ ഒന്നും ചെയ്യാതെയും ഇരുന്നിട്ടുണ്ട്"- ഹസാർഡ് പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. പിന്നീട് 2012ല്‍ 32 ദശലക്ഷം പൗണ്ടിനാണ് ചെല്‍സി ഹസാര്‍ഡിനെ ടീമിലെത്തിച്ചത്. ചെല്‍സിക്കൊപ്പമുള്ള കളിക്കാലം ഹസാര്‍ഡിന്‍റെ കരിയറിലെ ഏറ്റവും മികച്ച കാലമായിരുന്നു. ക്ലബ്ബിനായി 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകളാണ് താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. നീലപ്പടക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീട നേട്ടങ്ങളിലാണ് ഹസാര്‍ഡ് പങ്കാളിയായത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News