റയൽ മാഡ്രിഡിനായി പന്ത് തട്ടാൻ ആഗ്രഹം പ്രകടിപ്പിച്ച് ബയേണിന്റെ മിന്നും താരം
മ്യുണിക്ക്: റയൽ മാഡ്രിഡിൽ കളിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബയേൺ യുവ താരം. മ്യുണിക്കിലെ ഒരു ആരാധക കൂട്ടായ്മയുടെ പരിപാടിക്ക് എത്തിച്ചേർന്നതായിരുന്നു 17 വയസ്സുള്ള ജർമൻ മധ്യനിരതാരം. ബയേണിനായി നിരവധി റെക്കോർഡുകളാണ് ലെനാർട്ട് കാൾ കഴിഞ്ഞ വർഷം തകർത്തത്. ചാമ്പ്യൻസ് ലീഗിൽ ജർമൻ റെക്കോർഡ് ചാമ്പ്യന്മാർക്കായി അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം, ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾ വല കണ്ടതെന്നും പ്രായം കുറഞ്ഞ താരം, ബുണ്ടസ്ലീഗയിൽ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളാണ് കാൾ കഴിഞ്ഞ വർഷം തകർത്തത്.
വിൻസന്റ് കൊമ്പനിയുടെ ടീമിൽ പല തവണ ബെഞ്ചിൽ നിന്ന് കളത്തിലിറങ്ങി വലിയ ഇമ്പാക്ട് ഉണ്ടാകാൻ താരത്തിനായിട്ടുണ്ട്. ടോണി ക്രൂസിനൊരു പകരക്കാരനെ തേടി റയൽ മാഡ്രിഡ് അലയാൻ തുടങ്ങിയിട്ട് നാൾ കുറച്ചായി. എന്തുകൊണ്ട് ഈ പതിനേഴുകാരനായിക്കൂടാ അത് എന്ന ചോദ്യം പല സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ആ സമയത്താണ് കോവിഡ് കാലത്ത് റയൽ മാഡ്രിഡ് ജേഴ്‌സിയിൽ സാന്റിയാഗോ ബെർണബ്യുവിൽ നിൽക്കുന്ന കുഞ്ഞൻ ലെനാർട് കാളിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങി തുടങ്ങിയത്.
താരത്തിന്റെ ആഗ്രഹം റയലിനായി ബൂട്ട് കെട്ടണം എന്നാണെങ്കിലും ക്രൂസിന്റെ കാര്യത്തിൽ ചെയ്ത അബദ്ധം ബയേൺ ഒരിക്കലും ആവർത്തിക്കില്ല. അത്ര എളുപ്പത്തിൽ യുവ താരത്തെ വിട്ട് കൊടുക്കാൻ ബയേൺ തയ്യാറാകില്ല. റയലിന് പുറമെ മറ്റ് വമ്പൻ യുറോപ്യൻ ക്ലബ്ബുകളും താരത്തിനെ നോട്ടമിട്ടുണ്ട്. നിലവിലെ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുമാണ് കാൾ നേടിയിട്ടുള്ളത്.