തോറ്റത് മെസ്സിയല്ല, മിയാമിയാണ്; സഹതാരങ്ങൾ കളിക്കുന്നത് പ്രതിമകളെപ്പോലെ -ഇബ്രാഹിമോവിച്ച്
ക്ലബ് ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പിഎസ്ജിയെ നേരിട്ട ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
ന്യൂയോർക്ക് : പിഎസ്ജി - ഇന്റർ മിയാമി മത്സരത്തിന് പിന്നാലെ മെസ്സിയെ പിന്തുണച്ച് മുൻ സഹതാരം ഇബ്രാഹീമോവിച്ച്. തനിക്കറിയുന്ന മെസ്സി ഇങ്ങനെയല്ലെന്നും അദ്ദേഹത്തിന്റെ നിലവിലെ സഹതാരങ്ങൾ പ്രതിമകളെപ്പോലെയാണ് കളിക്കുന്നതെന്നും സ്ലാട്ടൻ വിമർശിച്ചു. ക്ലബ് ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പിഎസ്ജിയെ നേരിട്ട ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
"തോറ്റത് മെസ്സിയല്ല, ഇന്റർ മിയാമിയാണ്. അദ്ദേത്തിന്റെ സഹതാരങ്ങൾ തലയിൽ സിമന്റ് ചുമന്ന് ഓടുന്ന പോലെയാണ് ഗ്രൗണ്ടിൽ കളിക്കുന്നത്’’- സ്ലാട്ടൻ പറഞ്ഞു. "ക്ലബ് ലോകകപ്പിൽ കണ്ടത് മെസ്സിയുടെ പൂർണ രൂപമല്ല, മികച്ച സ്‌ക്വാഡിനൊപ്പമായിരുന്നുവെങ്കിൽ യഥാർത്ഥ മെസ്സിയെ കാണാൻ സാധിക്കുമായിരുന്നു"- താരം കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മിയാമി രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിന് യോഗ്യത നേടുന്നത്. " ഞങ്ങൾ പ്രതീക്ഷിച്ചത് പോലൊരു മത്സരമാണ് നടന്നത്, പരമാവധി പ്രകടനം ടീം പുറത്തെടുത്തിട്ടുണ്ട്" പിഎസ്ജിക്കെതിരായ മത്സര ശേഷം മെസ്സി പറഞ്ഞു.