ഖാലിദ് ജമീലിന്റെ ആദ്യ കടമ്പ കാഫ നേഷൻസ് കപ്പ്

ആഗസ്റ്റ് 23 ന് ആതിഥേയരായ തജികിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

Update: 2025-08-06 07:23 GMT

' പരിക്കുകൾ മൂലം അവന്റെ കരിയർ പെട്ടെന്ന് അവസാനിച്ചു , പക്ഷെ ഫുട്‍ബോളിനോടുള്ള അവന്റെ അടങ്ങാത്ത ആവേശം വളരുക മാത്രമാണ് ഉണ്ടായത് ' ദേശീയ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീലിനെ പറ്റി അദ്ദേഹത്തിന്റെ ആദ്യകാല പരിശീലകൻ ബിമൽ ഘോഷ് പറയുന്നതിങ്ങനെ. 2011 - 12 കാലത്ത് ഇന്ത്യയെ പരിശീലിപ്പിച്ച സാവിയോ മെദീരക്ക് ശേഷം 13 വർഷത്തിനൊടുവിലാണ് ഒരു ഇന്ത്യക്കാരൻ ദേശീയ ടീം പരിശീലകനാവുന്നത്.

1977 ൽ കുവൈത്തിൽ ജനിച്ച ഖാലിദ് 1990 - 91 കാലയളവിലെ ഗൾഫ് വാർ സമയത്താണ് കുടുംബത്തോടൊപ്പം മുംബൈയിലേക്ക് ചേക്കേറുന്നത്. മഹിന്ദ്ര യുണൈറ്റഡ്, എയർ ഇന്ത്യ, മുംബൈ സിറ്റി ടീമുകൾക്ക് വേണ്ടി മിഡ് ഫീൽഡറായി കളിച്ച താരം ദേശീയ കുപ്പായത്തിൽ 40 തവണ കളത്തിലിറങ്ങി. പക്ഷെ തുടർച്ചയായ പരിക്കുകൾ അദേഹത്തിന്റെ കരിയറിൽ വില്ലനായി, ഒടുവിൽ 2009 ൽ വിരമിക്കൽ പ്രഖ്യാപിച്ച് പരിശീലക കുപ്പായത്തിലേക്കുള്ള രംഗ പ്രവേശനം. കളി മതിയാക്കിയിടത്ത് നിന്ന് തന്നെ ആദ്യ അംഗം, 2015 വരെ ഏഴ് സീസൺ മുംബൈ സിറ്റിക്കൊപ്പം. തുടർന്ന് ഐസ്വാൾ എഫ്‌സിയിലേക്ക് ചേക്കേറിയ ഖാലിദ് ഒറ്റ സീസൺ കൊണ്ട് തന്നെ ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു. ഐസ്വാളിനെ കിരീടത്തിലേക്ക് കൈപിടിച്ചു നടത്തിയ അയാൾ വടക്കു കിഴക്കൻ ചരിത്രത്തിലെ ആദ്യ ഐ ലീഗ് ജേതാക്കളെ സൃഷ്ട്ടിച്ചു. തുടർന്ന് ഈസ്റ്റ് ബംഗാളിലും മോഹൻ ബഗാനിലും ഒരു കൈ നോക്കി നേരെ ഐ.എസ്.എല്ലിലേക്ക്

Advertising
Advertising

നോർത്ത് ഈസ്റ്റിനൊപ്പമായിരുന്നു ഐ.എസ്.എൽ അരങ്ങേറ്റം. സഹ പരിശീലകനായും, ഇന്ററിം കോച്ചായും തുടങ്ങി പിന്നീട് മുഖ്യ പരിശീലക കുപ്പായത്തിലും ഖാലിദ് വടക്ക് കിഴക്കൻമാർക്കൊപ്പം തുടർന്നു. ഒരു ഐഎസ്എൽ ടീമിനെ പ്ലേയോഫിലെത്തിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന ഖ്യാതി സ്വന്തം പേരിൽ കുറിച്ചാണ് ഖാലിദ് അവിടം വിട്ടത്. 2022 ൽ ബെംഗളൂരു യുണൈറ്റഡിന്റെ പരിശീലകനായി. സ്റ്റാഫോർഡ് ചലഞ്ച്‌ കപ്പിൽ ചെന്നൈയിൻ എഫ്‌സി റിസർവർസിനെ തകർത്ത് അവർ കിരീടമുയർത്തുമ്പോൾ അമരത്ത് ഖാലിദായിരുന്നു. 2023 ൽ നേപ്പാൾ ക്ലബ് ചിറ്റ്വാനിനൊപ്പം കരാർ ഒപ്പിട്ടെങ്കിലും രണ്ട് മാസത്തിന് ശേഷാണ് ജംഷഡ്‌പൂർ പരിശീലക കുപ്പായത്തിൽ ഐഎസ്എല്ലിലേക്കുള്ള തിരിച്ചു വന്നു. സൂപ്പർ കപ്പിലും ഐഎസ്എല്ലിലും ടീമിനെ സെമി ഫൈനൽ വരെയെത്തിച്ച് നേടിയെടുത്തത് മികച്ച ഇന്ത്യൻ പരിശീലകനുള്ള ദേശീയ അവാർഡ്. അതും തുടർച്ചയായി രണ്ട് തവണ.

നിലവിൽ ജംഷഡ്‌പൂരിനൊപ്പം ഡ്യൂറൻഡ് കപ്പ് ചുമതലയിലുള്ള ഖാലിദ് ഇനിയും എ.ഐ.എഫ്എ.ഫിനൊപ്പം കരാർ ഒപ്പിട്ടിട്ടില്ല. ആഗസ്റ്റ് 23 ന് അവസാനിക്കുന്ന ഡ്യുറൻഡ് കപ്പിനൊടുവിൽ ചുമതലയേൽക്കുമ്പോൾ ഖാലിദിന് മുന്നിലെ ആദ്യ കടമ്പ കാഫ നേഷൻസ് കപ്പാണ്. മലേഷ്യക്ക് പകരം മത്സരിക്കാനിറങ്ങുന്ന ഇന്ത്യ ആഗസ്റ്റ് 29 ന് ആതിഥേയരായ തജികിസ്ഥാനെ നേരിടും. ആദ്യ സെപല്ലുകളിൽ ടീമുകൾക്കൊപ്പം അത്ഭുതങ്ങൾ തീർത്ത ചരിത്രമുള്ള ഖാലിദിന് ദേശീയ ടീമിനൊപ്പവും അത് തുടരാനാകുമോ? കാത്തിരിക്കാം...

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News