'പറഞ്ഞതിൽ ഖേദമില്ല, ആവശ്യമെങ്കിൽ വീണ്ടും പറയും'; പരിശീലന സൗകര്യമൊരുക്കണമെന്ന നിലപാടിലുറച്ച് ആഷിഖ് കുരുണിയൻ

അധികാരത്തിലിരിക്കുന്നതോ മുമ്പിരുന്നതോയായ സർക്കാറുകൾക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നു ആഷിഖ്

Update: 2023-07-08 05:32 GMT

ആഷിഖ് കുരുണിയന്‍

Advertising

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം പരിശീലന ഗ്രൗണ്ടുകൾ തയാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന മീഡിയവൺ അഭിമുഖത്തിലെ പ്രതികരണത്തിൽ ഉറച്ചുനിന്ന് ഇന്ത്യൻ ഫുട്‌ബോളർ ആഷിഖ് കുരുണിയൻ. ഫേസ്ബുക്കിലാണ് താരം വീണ്ടും പ്രതികരിച്ചത്. താൻ പറഞ്ഞതിൽ ഖേദിക്കുന്നില്ലെന്നും അവ ഹൃദയത്തിൽ നിന്നു വാക്കുകളാണെന്നും ആവശ്യമെങ്കിൽ അതേ രീതിയിൽ വീണ്ടും പറയുമെന്നും താരം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

Full View

അധികാരത്തിലിരിക്കുന്നതോ മുമ്പിരുന്നതോയായ സർക്കാറുകൾക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും എന്നാൽ ഇന്ത്യൻ ഫുട്‌ബോളിന്റെ ദീർഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങളിൽ ധാരാളം പണം ചെലവഴിക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും ആഷിഖ് വ്യക്തമാക്കി. ലയണൽ മെസി ഇന്ത്യ കളിക്കുന്നത് കാണാൻ തനിക്ക് ഇഷ്ടമുണ്ടെന്നും എന്നാൽ അതിലേറെയിഷ്ടം സംസ്ഥാനത്തെ കുട്ടികൾ ദേശീയ ടീമിൽ കളിക്കുന്നത് കാണാനാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സൗകര്യങ്ങളും മൈതാനങ്ങളും അവസരങ്ങളുമാണ് അതിനുള്ള ഏറ്റവും നല്ല മാർഗമെന്നും ആഷിഖ് ചൂണ്ടിക്കാട്ടി. തന്റെ വാക്കുകൾ പരിശീലന മൈതാനങ്ങളെ കുറിച്ചും വർഷം മുഴുവൻ അവ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമായിരുന്നുവെന്നും ഇന്ത്യൻ താരം വ്യക്തമാക്കി.

ചെറുപ്പത്തിൽ താൻ അത്ര കഴിവുള്ള ഫുട്‌ബോൾ താരമായിരുന്നില്ലെന്നും എന്നാൽ അനുകൂല സാഹചര്യങ്ങളാലാണ് ഈ നിലയിലെത്തിയതെന്നും എന്നാൽ പ്രദേശത്തെ മികച്ച താരങ്ങൾക്ക് വേണ്ടത്ര സൗകര്യങ്ങളും പരിശീലനവുമില്ലാത്തതിനാൽ പരിക്കേറ്റുവെന്നും ആഷിഖ് പറഞ്ഞു. മെച്ചപ്പെട്ട സാഹചര്യമില്ലാത്തതിനാൽ അവർ സ്‌പോർട്‌സ് ഉപേക്ഷിച്ച് മറ്റു മേഖല തിരഞ്ഞെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും താരം ഓർമിപ്പിച്ചു.

മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് തന്റെ വാക്കുകളോട് പലരും പ്രതികരിച്ചതെന്നും എന്നാൽ അവയിൽ എത്രയെണ്ണം വർഷം മുഴുവൻ പരിശീലനത്തിന് ലഭിക്കുമെന്ന് ആഷിഖ് ചോദിച്ചു. ടൂർണമെൻറിനായി തയാറാക്കുന്ന ഗ്രൗണ്ടുകൾ അതിന് ശേഷം പശു മേയുന്ന അവസ്ഥയിലാകുന്നതാണ് യാഥാർത്ഥ്യമെന്നും കുറ്റപ്പെടുത്തി.

 

രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് നേരത്തെ മീഡിയവൺ അഭിമുഖത്തിൽ ആഷിഖ് വിമർശിച്ചിരുന്നു. 'ഇവിടെ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്തുണ്ട്. അണ്ടർ 19ൽ ഉൾപ്പെടെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിൽ, അതും വാടകയ്‌ക്കെടുത്താണ് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവുമില്ല'-ആഷിഖ് അഭിമുഖത്തിൽ പറഞ്ഞു.

 

മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണുള്ളത്; മഞ്ചേരിയും കോട്ടപ്പടിയും. ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂർണമെന്റിനല്ലാതെ തുറക്കില്ല. ഏത് സർക്കാരാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്‌ബോളിനെ വളർത്താൻ ശരിക്കും ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആദ്യം കളിക്കാർക്ക് വളർന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ്‌സീസണിൽ നാട്ടിൽപോയി പരിശീലിക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാൽ എനിക്കതിന് കഴിഞ്ഞില്ല-ആഷിഖ് വെളിപ്പെടുത്തി.

 

 

 

 

 

 

മലപ്പുറത്തെ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണെന്നും താരം ചൂണ്ടിക്കാട്ടി. പ്രാക്ടീസ് ചെയ്യാൻ പാകത്തിൽ നിലവാരമുള്ള ഒരു ഗ്രൗണ്ടും എവിടെയുമില്ല. ഒഡീഷയിലായിരുന്നു ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റ് നടന്നത്. അവിടുത്തെ പരിശീലനകേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്. ഒരു കോംപൗണ്ടിനുള്ളിൽ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങളുണ്ട്. അവിയൊന്നും ഒരൊറ്റ ഐ.എസ്.എൽ കളിക്കാർ പോലുമില്ലെന്ന് ഓർക്കണം. കേരളത്തിൽനിന്ന് എത്ര കളിക്കാർ ദേശീയ ടീമിലും ഐ.എസ്.എല്ലിലും കളിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അത്തരത്തിലുള്ളൊരു സൗകര്യവുമില്ലെന്നും ആഷിഖ് കൂട്ടിച്ചേർത്തു.


Full View


Indian footballer Ashiq Kuruniyan reiterated his reaction about the Kerala ground

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News