ലിവർപൂളിന്റെ തലവര മാറ്റിയ മജീഷ്യൻ; ആൻഫീൽഡിൽ നിന്ന് ക്ലോപ് പടിയിറങ്ങുമ്പോൾ

ആൻഫീൽഡിൽചെന്ന് ലിവർപൂളിനെ തോൽപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന തരത്തിലേക്കാണ് ഒരു ക്ലബിനെ ഈ ജർമൻ പരിശീലകൻ മാറ്റിയെടുത്തത്.

Update: 2024-01-27 11:43 GMT
Editor : Sharafudheen TK | By : Sharafudheen TK
Advertising

ബ്രെൻഡൻ റോഗെർസിന്റെ പിൻഗാമിയായി യുർഗൻ നോർബെർട്ട് ക്ലോപ് 2015ൽ ആൻഫീൽഡിലെ പടി ചവിട്ടുമ്പോൾ ലിവർപൂളിന് മുന്നിൽ സ്വപ്‌നങ്ങൾ ഒരുപാടുണ്ടായിരുന്നു. കിരീടവരൾച്ചക്ക് അറുതി വരുത്തുക.. നഷ്ടമായ പ്രതാപം വീണ്ടെടുക്കുക.. എട്ടുവർഷങ്ങൾക്കിപ്പുറം ക്ലോപ് നടത്തിയ വിപ്ലവങ്ങളാണ് ലിവർപൂൾ ഷെൽഫിൽ കാണുന്ന ചാമ്പ്യൻസ് ലീഗും പ്രീമിയർലീഗുമടക്കമുള്ള അനേകം ട്രോഫികൾ. ആൻഫീൽഡിൽചെന്ന് ലിവർപൂളിനെ തോൽപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന തരത്തിലേക്കാണ് ഒരു ക്ലബിനെ ഈ ജർമൻ പരിശീലകൻ മാറ്റിയെടുത്തത്. സീസൺ അവസാനത്തോടെ ലിവർപൂളിന്റെ പടിയിറങ്ങുമെന്ന് യുർഗെൻ ക്ലോപ് പ്രഖ്യാപിച്ചതോടെ ഇനിയാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെക്കുക മാനേജ്‌മെന്റിന് ശ്രമകരമായ ദൗത്യമാണ്.

വെറുമൊരു കോച്ചല്ല, ലിവർപൂളിന് ക്ലോപ്

മൈതാനത്ത് തന്റെ കളിക്കാർ വിരോചിതം പോരാടുമ്പോൾ അതേ ആവേശത്തിൽ കുമ്മായവരക്കിപ്പുറം ആക്രോഷിച്ചും െൈകയടിച്ചും സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിച്ചും അക്ഷമനായി 56 കാരനുണ്ടാകും. സ്റ്റാർട്ടിങ് വിസിൽ മുതൽ ഫൈനൽ ഷോട്ടുവരെയും ഒരേ എനർജിയിൽ. തന്റെ സമകാലികരായ പെപ് ഗ്വാർഡിയോള, ഹോസെ മൗറിഞ്ഞ്യൊ, കാർലോ അൻസലോട്ടി, തോമസ് ടുഷേൽ എന്നിവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തൻ. ടീം വലിയ വിജയം നേടിയാൽ മാത്രമല്ല, തോറ്റാലും കളിക്കാർക്കും കാണികൾക്കുമൊപ്പമുണ്ടാകും. അവരിലൊരാളായി മാറും. അതുതന്നെയാണ് ക്ലോപിന്റെ വിജയ മന്ത്രവും.

പ്രതീക്ഷയറ്റ ടീമിനെ ക്ലബിനെ കെപിടിച്ചുയർത്തി സ്ഥിരതയുള്ളൊരു ടീമായി നിലനിർത്തുകയെന്നത് വലിയ ടാസ്‌കാണ്. അതും പ്രീമിയർലീഗ് പോലൊരു ലീഗിൽ. വൻതുക മുടക്കി താരങ്ങളെ കുത്തിനിറച്ച് ടീം ഒരുക്കുകയല്ല, മികച്ച യുവതാരങ്ങളെ കണ്ടെത്തി തന്റെ ശൈലിയിലേക്ക് അവരെ വിന്യസിക്കുകയാണ് ക്ലോപിന്റെ രീതി. മൂന്നര പതിറ്റാണ്ടിന് ശേഷം പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സമ്മാനിച്ച കോച്ച് എന്നത് മാത്രംമതി ക്ലോപ് യുഗം ആൻഫീൽഡിന് എന്നെന്നും ഓർക്കാൻ. 2019ൽ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി. കരബാവോ കപ്പ്, ക്ലബ് ലോകകപ്പ്, എഫ്എ കപ്പ് എന്നിങ്ങനെ കിരീടസമ്പന്നകാലമായാണ് ക്ലോപ് കാലം ലിവറിൽ അടയാളപ്പെടുത്തുക.



ആക്രമണത്തിന്റെ ക്ലോപ് ഫോർമേഷൻ

ആദ്യപകുതിയിൽ എത്രഗോളിന് മുന്നിലാണെങ്കിലും ലിവർപൂളാണ് എതിരാളിയെങ്കിൽ മത്സരത്തിൽ അത്ഭുതങ്ങൾക്ക് സാധ്യത കൂടുതലാണ്. രണ്ടാം പകുതിയിൽ ടീം വിന്യാസത്തിൽ പൊളിച്ചെഴുത്ത് നടത്തി കളി കെപിടിയിലൊതുക്കാനുള്ള തന്ത്രങ്ങൾ ക്ലോപിന്റെ ആവനാഴിയിൽ ഒരുപാടുണ്ട്. മുഹമ്മദ് സലാഹ്-സാദിയോ മാനെ കൂട്ടുകെട്ട് ഒരു കാലത്ത് ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സഖ്യമായിരുന്നു.

സീസൺ എത്ര പിന്നിട്ടാലും മിനിമം ഗ്യാരണ്ടിയായി മുഹമ്മദ് സലാഹ് ക്ലബിലുണ്ടാകും. അതിൽ ക്ലോപ് ചെലുത്തിയ സ്വാധീനം സലാഹ് തന്നെ പലവട്ടം വ്യക്തമാക്കിയതാണ്. ഈ സീസണിലും ഗോൾ വേട്ടക്കാരിൽ ഈജിപ്ഷ്യനാണ് മുന്നിൽ. പ്രതിരോധ കോട്ട ശക്തിപ്പെടുത്താൻ വിർജിൽ വാൻ ഡെകിനെയെത്തിച്ചു. ഇംഗ്ലീഷ് യുവതാരം ട്രന്റ് അലക്‌സാണ്ടർ അർണോൾഡിനെ മുൻനിര താരമായി വളർത്തിയെടുക്കുന്നതും ക്ലോപിന്റെ നീക്കങ്ങളാണ്. ഡാർവിൻ ന്യൂനെസ്, ലൂയിസ് ഡിയസ്, കോഡി ഗാപ്‌കോ, ഏറ്റവും ഒടുവിൽ അർജന്റൈൻ താരം മാക് അലിസറ്ററിനെ എത്തിക്കുന്നതുവരെ ട്രാൻസ്ഫർ വിൻഡോയിലും മികച്ച പ്രകടനം നടത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sharafudheen TK

contributor

Similar News