കാനറികള്‍ കപ്പുയര്‍ത്തും; ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പ്രവചനം

പോർച്ചുഗല്‍ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെടുമെന്ന് പ്രവചനം

Update: 2022-11-19 15:34 GMT

കാല്‍പ്പന്തു കളിയുടെ വിശ്വമാമാങ്കത്തിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനൊരുങ്ങുന്ന മുഴുവന്‍ ടീമുകളും അവസാന വട്ട തയ്യാറെടുപ്പുകളിലാണ്. പന്തനക്കത്തിന്‍റെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്‍ച്ചുഗലുമുള്‍പ്പെടെ നാല് ടീമുകള്‍ കൂടി ദോഹയിലെത്തി. ലോകപ്പിന് മുമ്പ് തന്നെ നിരവധി പ്രവചനങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്ന് കഴിഞ്ഞു. അര്‍ജന്‍റീനയും ബ്രസീലും ജര്‍മനിയും ഫ്രാന്‍സുമൊക്കെ ജേതാക്കളാകുമെന്ന് വിവിധ പ്രവചനങ്ങള്‍ പറയുന്നു. 

ഇപ്പോളിതാ ഒരു പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകകപ്പ് വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി. ബ്രസീല്‍ ഇക്കുറി ലോകകപ്പില്‍ മുത്തമിടുമെന്നാണ് യൂണിവേഴ്സിറ്റിയുടെ പ്രവചനം. യൂണിവേഴ്സിറ്റിയിലെ ജോഷ്വ ബുള്‍ എന്ന ഗണിത ശാസ്ത്രജ്ഞനാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മാത്തമാറ്റിക്കല്‍ മോഡല്‍ എന്നാണ് പ്രവചനം അറിയപ്പെടുന്നത്.

Advertising
Advertising

ക്വാർട്ടർ ഫൈനലിൽ അർജന്റീനയും നെതർലൻഡ്സും ഏറ്റുമുട്ടുമെന്നും അര്‍ജന്‍റീന ഓറഞ്ചു പടയെ തോൽപ്പിക്കാൻ 56.5 ശതമാനം സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ക്വാര്‍ട്ടറില്‍ സ്‌പെയിനായിരിക്കും ബ്രസീലിന്‍റെ എതിരാളി.  ഈ മത്സരത്തില്‍ ബ്രസീലിന് 58.5 ശതമാനം വിജയ സാധ്യതയുണ്ട്.  ഫ്രാൻസ് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍  55.7 ശതമാനം സാധ്യതയാണുള്ളത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗല്‍ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെടുമെന്ന് പ്രവചനം പറയുന്നു.

 ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ബെൽജിയം എന്നീ ടീമുകളാണ്  സെമിഫൈനലിലേക്ക് യോഗ്യത നേടുക. സെമിയില്‍ അർജന്റീനയെ ബ്രസീലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ബെല്‍ജിയവും പരാജയപ്പെടുത്തും.  ബെല്‍‌ജിയവും ബ്രസീലും തമ്മില്‍ നടക്കുന്ന കലാശപ്പോരില്‍ ബ്രസീല്‍ വിജയിച്ച് ആറാം ലോകകിരീടത്തില്‍ മുത്തമിടുമെന്നാണ് പ്രവചനം. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News