'ബി.ജെ.പിയിൽ ചേരാൻ കൂട്ടാക്കിയില്ല';ഗാംഗുലിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലെന്ന് എം.പി

കുറച്ച് മാസങ്ങൾക്ക് മുമ്പ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വീട് സന്ദർശിച്ചിരുന്നുവെന്നും ബി.ജെ.പിയിൽ ചേരാൻ ഗാംഗുലിയെ പലതവണ സമീപിച്ചതായി വിവരമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് എം.പി

Update: 2022-10-18 13:44 GMT
Editor : afsal137 | By : Web Desk
Advertising

ബി.ജെ.പിയിൽ ചേരാൻ കൂട്ടാക്കാത്തത് സൗരവ് ഗാംഗുലിക്കെതിരായ രാഷ്ട്രീയ പകപോക്കലിന് കാരണമായെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡോ.സന്തനു സെൻ. കുറച്ച് മാസങ്ങൾക്ക് മുമ്പ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വീട് സന്ദർശിച്ചിരുന്നുവെന്നും ബി.ജെ.പിയിൽ ചേരാൻ ഗാംഗുലിയെ പലതവണ സമീപിച്ചതായി വിവരമുണ്ടെന്നും അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ അദ്ദേഹം വിസമ്മതിച്ചതും ബംഗാളിൽ നിന്നുള്ളതുമാണ് രാഷ്ട്രിയ പകപോക്കലിന് കാരണമായതെന്നും സന്തനു സെൻ കൂട്ടിച്ചേർത്തു.

ഇത് കൂടാതെ അമിത്ഷായുടെ മകനെ ബി.സി.സിഐ സെക്രട്ടറിയായി നിലനിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഗാംഗുലിയെ പുറത്താക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബി.ജെ.പിയുടെ പക്ഷം. എതിരാളികൾ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബി.ജെ.പി വ്യക്തമാക്കി. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തലപ്പത്ത് സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി മുൻ താരം റോജർ ബിന്നിയെ നിയമിച്ചു. ബിജെപി നേതൃത്വത്തിന് അനഭിമതനായി മാറിയതോടെ സൗരവ് ഗാംഗുലിക്ക് സ്ഥാനമൊഴിയേണ്ടി വന്നതിനു പിന്നാലെയാണ് ബെംഗളൂരു സ്വദേശിയായ റോജർ ബിന്നി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ചൊവ്വാഴ്ച മുംബൈ താജ് മഹൽ ഹോട്ടലിൽ നടന്ന 91-ാമത് ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു അധികാരകൈമാറ്റം.

സൗരവ് ഗാംഗുലിയുടെ കാലവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡൻറായി ബിന്നി അധികാരമേറ്റത്. പുതിയ ഭരണ സമിതിയും ചുമതലയേറ്റു. ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ഐ.പി.എൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്‌തെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ ഗാംഗുലി തയ്യാറായിരുന്നില്ല. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

കർണാടക ക്രിക്കറ്റ് അസോസിയേഷനിലടക്കം പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള വ്യക്തിയാണ് റോജർ ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള ബിന്നി 47 വിക്കറ്റെടുകളെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ബിന്നി 1983ലെ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ 18 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോ ആയിരുന്നു. കോച്ചിംഗ് കരിയറിൽ 2012 മുതൽ രഞ്ജി ട്രോഫിയിൽ ബംഗാൾ, കർണാടക ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി മകനാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News