സബാഷ് ഷഹബാസ്; രാജസ്ഥാനെ കറക്കി വീഴ്ത്തി ഹൈദരാബാദ് ഫൈനലില്‍

ഹൈദരാബാദിന്‍റെ വിജയം 36 റണ്‍സിന്

Update: 2024-05-25 08:04 GMT
Advertising

ചെന്നൈ:  സ്പിന്നർമാർ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ഫൈനലിൽ. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറുടെ റോളിൽ അവതരിച്ച ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ഷഹബാസ്  മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേൽ അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും രാജസ്ഥാനെ വിജയതീരമണക്കാനായില്ല,.

എളുപ്പം മറികടക്കാമെന്ന് തോന്നിച്ചൊരു വിജയലക്ഷ്യത്തിന് മുന്നിൽ സഞ്ജുവും സംഘവും കവാത്ത് മറക്കുന്ന കാഴ്ചയാണ് ആരാധകർ ചെപ്പോക്കില്‍ കണ്ടത്. ഓപ്പണറുടെ റോളിലെത്തിയ കാഡ്‌മോർ പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ ഏറെ വിഷമിക്കുന്നത് കാണാമായിരുന്നു. 16 പന്തിൽ 10 റൺസെടുത്ത കാഡ്‌മോറിനെ നാലാം ഓവറിൽ പുറത്താക്കി പാറ്റ് കമ്മിൻസാണ് രാജസ്ഥാന്റെ തകർച്ചക്ക് തുടക്കമിട്ടത്. എന്നാൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മിന്നും ഫോമിലായിരുന്നു. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിനെ ഷഹബാസ് അഹ്‌മദ് അബ്ദുസ്സമദിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതോടെ രാജസ്ഥാൻ പരുങ്ങലിലായി.

പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റിയാൻ പരാഗിനേയും ഷഹബാസ് തന്നെയാണ് മടക്കിയത്. പിന്നീടെത്തിയ ധ്രുവ് ജുറേൽ രക്ഷാ ദൗത്യം ഏറ്റെടുത്തെങ്കിലും ജുറേലിനൊപ്പം രാജസ്ഥാൻ ഇന്നിങ്‌സ് പടുത്തുയർത്താൻ ആരുമുണ്ടായിരുന്നില്ല. ഷിംറോൺ ഹെറ്റ്‌മെയർ നാല് റൺസെടുത്ത് പുറത്തായപ്പോൾ എലിമേനറ്റിലെ ഹീറോ റോവ്മാൻ പവൽ ആറ് റൺസിന് വീണു. ഒടുവില്‍ അവസാന ഓവര്‍ എറിയും മുമ്പേ ഹൈദരാബാദ് വിജയമുറപ്പിച്ചു. 

നേരത്തേ  ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.അർധ സെഞ്ച്വറി കുറിച്ച ഹെൻഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ആദ്യ ഓവറിൽ തന്നെ തകർത്തടിച്ച് തുടങ്ങിയ അഭിഷേക് ശർമ സൺറൈസേഴ്‌സിനെ സ്ഥിരം ശൈലിയിൽ ടോപ് ഗിയറിലാക്കി. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ അഭിഷേകിനെ കാഡ്‌മോറിന്റെ കയ്യിലെത്തിച്ച് ബോൾട്ട് ഹൈദരാബാദിന് ആദ്യ പ്രഹരമേൽപ്പിച്ചു. വൺ ഡൗണായി ക്രീസീലെത്തിയ രാഹുൽ ത്രിപാഠി തുടക്കത്തിൽ തന്നെ കത്തിക്കയറി. അശ്വിൻ എറിഞ്ഞ മൂന്നാം ഓവറിൽ രണ്ടും ഫോറും ഒരു സിക്‌സും സഹിതം ത്രിപാഠി 16 റൺസടിച്ചെടുത്തു.

അടുത്ത ഓവറിൽ ബോൾട്ടിനേയും കണക്കിന് പ്രഹരിച്ച ത്രിപാഠി  മൂന്നാം പന്തിൽ വീണു. ഇക്കുറി ഒരു സ്ലോവർ ബോളിലാണ് ബോൾട്ട് ത്രിപാഠിയെ വീഴ്ത്തിയത്. ഉയർത്തിയടിക്കാൻ ശ്രമിച്ച പന്ത് ചഹലിന്റെ കയ്യിൽ വിശ്രമിച്ചു. 15 പന്തിൽ 5 ഫോറും രണ്ട് സിക്‌സും സഹിതം 37 റൺസായിരുന്നു ത്രിപാഠിയുടെ സമ്പാദ്യം. അതേ ഓവറിലെ അവസാന പന്തിൽ ചഹലിന് തന്നെ ക്യാച്ച് നൽകി എയ്ഡൻ മാർക്രവും പുറത്തായി. പവർ പ്ലേയിൽ ബോൾട്ടിന് മൂന്നോവർ കൊടുക്കാൻ തീരുമാനിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസന്‍റെ തീരുമാനത്തെ ശരിവക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നീട് ക്രീസിലൊന്നിച്ച ഹെഡ്ഡും ക്ലാസനും ചേർന്ന് ഹൈദരാബാദ് സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ പത്താം ഓവറിൽ ഹെഡ്ഡിനെ സന്ദീപ് ശർമ വീഴ്ത്തി. 14ാം ഓവറിൽ നിതീഷ് റെഡ്ഡിയെ ആവേശ് ഖാന്‍ ചഹലിന്‍റെ കയ്യിലെത്തിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് സ്‌കോർബോർഡ് ചലിപ്പിക്കാനുള്ള ക്ലാസന്റെ ശ്രമങ്ങളായിരുന്നു പിന്നീട്. 19ാം ഓവറിൽ സന്ദീപ് ശർമക്ക് മുന്നിൽ ക്ലാസന്റെ പോരാട്ടം അവസാനിച്ചു. 34 പന്തിൽ 50 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.  മറുപടി ബാറ്റിങ്ങിനിറങ്ങിയ  രാജസ്ഥാനെ അതേ നാണയത്തില്‍ തിരിച്ചടിച്ച ഹൈദരാബാദ് വിജയവും ഫൈനല്‍ പ്രവേശവും പിടിച്ച് വാങ്ങുകയായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News