''വിമർശകരെ അവഗണിക്കൂ, അവർ ഇതുവരെ പന്ത് കൈകൊണ്ട് തൊട്ട് കാണില്ല''; അർജുന് പിന്തുണയുമായി ബ്രെറ്റ് ലി

''കീബോര്‍ഡ് പോരാളികള്‍ക്ക് ചെവി കൊടുക്കാതിരിക്കൂ''

Update: 2023-04-26 07:36 GMT

arjun tendulkar

Advertising

പഞ്ചാബ് കിങ്‌സിനെതിരായ മോശം പ്രകടനത്തെ തുടർന്ന് വലിയ വിമർശനങ്ങളാണ് മുംബൈ ഇന്ത്യൻസ് യുവതാരം അർജുൻ തെണ്ടുൽക്കർ നേരിടുന്നത്. പഞ്ചാബിനെതിരെ മൂന്നോവറിൽ  48 റൺസ് വഴങ്ങിയ അർജുന്റെ പ്രകടനം മുംബൈയുടെ തോൽവിയിൽ 'നിർണായക പങ്കാണ്' വഹിച്ചത്. മത്സരത്തിൽ ഒരോവറിൽ അർജുൻ 31 റൺസ് വിട്ട് നൽകിയിരുന്നു. മത്സരത്തിന് ശേഷം അർജുനെതിരെ വലിയ വിമർശനവുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തു.

ഇപ്പോളിതാ അർജുന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ആസ്‌ത്രേലിയൻ ബോളർ ബ്രെറ്റ് ലീ. വിമർശകർക്ക് ചെവികൊടുക്കരുതെന്നും അർജുൻ മികച്ച ബോളറായി മാറുമെന്നും ലീ പറഞ്ഞു.

''എല്ലായിടത്തും വിമർശകരുണ്ടാവും. സന്ദീപ് ശർമയെ നോക്കൂ. 120 കിലോമീറ്റർ വേഗതയിലാണയാൾ പന്തെറിയുന്നത്. അർജുന് അതിനേക്കാൾ വേഗതയുണ്ട്. വെറും 23 വയസാണവന്. വലിയൊരു കരിയർ മുന്നിലുണ്ട്. അത് കൊണ്ട് വിമർശനങ്ങൾക്ക് ചെവികൊടുക്കാതിരിക്കൂ. അർജുന്റെ അച്ഛൻ സച്ചിനും ഫോമില്ലായ്മകളിലൂടെ കടന്ന് പോയിട്ടുണ്ട്. അന്നും വിമർശനങ്ങളുണ്ടായിരുന്നു. ഭാവിയിൽ 140 കിലോമീറ്റർ വേഗതയിൽ വരെ അർജുന് പന്തെറിയാനാവും എന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന്‍റെ പേസിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് കൊണ്ട് വിമർശകരെ അവഗണിക്കൂ. ഇവരിൽ ഭൂരിഭാഗവും ഒരു തവണ പോലും പന്ത് കൈകൊണ്ട് തൊടാത്തവരായിരിക്കും. അവര്‍ കീബോര്‍ഡ് പോരാളികളാണ്''- ബ്രെറ്റ് ലീ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ അര്‍ജുന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. രണ്ടോവര്‍ എറിഞ്ഞ താരം വെറും ഒമ്പത് റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റും വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News