"ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിയുടെ ശുഭസൂചന"; ശ്രീശങ്കറിനെ പ്രശംസകൊണ്ട് മൂടി പ്രധാനമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യ ആദ്യമായാണ് മെഡല്‍ നേടുന്നത്

Update: 2022-08-05 11:36 GMT

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ വെള്ളി നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ മലയാളി താരം മുരളി ശ്രീശങ്കറിനെ പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീശങ്കറിന്‍റെ മെഡൽ ഏറെ പ്രത്യേകതയുള്ളതാണെന്നും ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിയുടെ സൂചനയാണിതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോമൺവെൽത്ത് ഗെയിംസ് ലോങ്ജമ്പിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിസൂചനയാണ്. അഭിനന്ദനങ്ങൾ. ഭാവിയിലും ഈ മികവ് പുലർത്താനാവട്ടെ"-പ്രധാനമന്ത്രി കുറിച്ചു.

Advertising
Advertising

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്. 8.08 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീശങ്കറിന് നൂലിഴ വ്യത്യാസത്തിലാണ് സ്വർണമെഡൽ നഷ്ടമായത്. 7.96 മീറ്റർ ദൂരം ചാടിയ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനവും നേടി.

ആദ്യ ശ്രമത്തിൽ മുഹമ്മദ് അനീസിന് പിഴച്ചപ്പോൾ മെഡൽ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കറിന് 7.6 മീറ്റർ ദൂരമാണ് കണ്ടെത്താനായത്. രണ്ടാം ശ്രമത്തിൽ മുരളി ശ്രീശങ്കർ നില മെച്ചപ്പെടുത്തി. എന്നാൽ ബഹമസിന്റെ ലൗവാൻ നൈൺ 8.8 മീറ്റർ കണ്ടെത്തിയതോടെ മത്സരത്തിന്റെ രൂപം മാറി.മൂന്നാം ശ്രമത്തിൽ ദൂരം മെച്ചപ്പെടുത്തിയെങ്കിലും എട്ട് മീറ്ററിലേക്ക് എത്താൻ ഇരു താരങ്ങൾക്കും കഴിഞ്ഞില്ല.

അഞ്ചാം ശ്രമത്തിൽ 8.08 മീറ്റർ ദൂരം ചാടി മുരളി ശ്രീശങ്കർ മെഡലുറപ്പിച്ചു. 1978ലെ വെങ്കലത്തിന് ശേഷം സ്വർണം പോലൊരു വെള്ളി മെഡൽ ഇന്ത്യക്ക് ശ്രീശങ്കറിനിലൂടെ നേടാനായി. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്‌ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.

സ്വർണം നേടിയ ബഹാമസിന്റെ ലൗവാൻ നൈൺ 8.08 മീറ്ററാണ് ചാടിയതെങ്കിലും അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച ദൂരം 7.98 മീറ്ററും ശ്രീശങ്കറിന്റേത് 7.84 മീറ്ററുമായിരുന്നു. ഇത് അന്തിമ ഫലം നിർണയിച്ചു. മെഡലിലേക്ക് എത്തിയില്ലെങ്കിലും യോഗ്യതാ റൗണ്ടിലെ എട്ടാം സ്ഥാനം 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തേക്ക് മെച്ചപ്പെടുത്താൻ മുഹമ്മദ് അനീസിന് സാധിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News