കാത്തിരിപ്പിന് വിരാമം; ടി20 ലോകകപ്പ് ഗ്രൂപ്പുകള്‍ ഇന്നറിയാം
ഇന്ന് ഒമാനിൽ നടക്കുന്ന നറുക്കെടുപ്പ് ചടങ്ങിൽ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ്ഷായും പങ്കെടുക്കുന്നുണ്ട്
ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് അറുതിയാകുന്നു. ഒക്ടോബറില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പുകള്‍ ഇന്നു തീരുമാനമാകും. ഇന്ന് ഒമാനിൽ നടക്കുന്ന നറുക്കെടുപ്പ് ചടങ്ങിൽ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ്ഷായും പങ്കെടുക്കുന്നുണ്ട്.
വൈകീട്ട് 3.30നാണ് ഐസിസി യോഗം നടക്കുന്നത്. യോഗശേഷം ഗ്രൂപ്പ് പ്രഖ്യാപനമുണ്ടാകും. അന്തിമ മത്സരക്രമത്തെക്കുറിച്ചും ഇന്നു ചർച്ച നടക്കും. എന്നാല്‍, മത്സരക്രമം കുറച്ചുകൂടി കഴിഞ്ഞേ പുറത്തുവിടൂവെന്നാണ് അറിയുന്നത്.
ഇന്ത്യയാണ് ഇത്തവണ ടി20 ലോകകപ്പ് ആതിഥേയർ. എന്നാൽ, രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റ് ഇന്ത്യയിൽനിന്ന് മാറ്റാൻ നിർബന്ധിതരാകുകയായിരുന്നു. ഒക്ടോബർ 17 മുതൽ യുഎഇയിലും ഒമാനിലുമായാണ് മത്സരം നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ഫൈനല്‍ നവംബര്‍ 14നും നടക്കും. മത്സരം വിദേശത്താണെങ്കിലും ആതിഥേയ ചുമതല ഇന്ത്യയ്ക്ക് തന്നെയായിരിക്കും.
ദുബൈ രാജ്യാന്തര സ്റ്റേഡിയം, അബൂദബിയിലെ ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ രാജ്യാന്തര സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവയാണ് മത്സരവേദികൾ. ടൂർണമെന്റിന്റെ പ്രാഥമികഘട്ടം യുഎഇയിലും ഒമാനിലുമായി നടക്കും. ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്‌സ്, സ്‌കോട്ട്‌ലൻഡ്, നമീബിയ, ഒമാൻ, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടും.