യു.എ.ഇ യിലെ അദ്ദൂർ ക്ഷേത്രസമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം തേടുന്നു

30 വർഷങ്ങൾക്ക് മുമ്പാണ് ബെൽജിയത്തിലെ ഗെൻറ് സർവകലാശാലയിൽനിന്നുള്ള പുരാവസ്തുശാസ്ത്ര സംഘം അദ്ദൂർ ക്ഷേത്രസമുച്ചയം കണ്ടെത്തിയത്

Update: 2019-06-20 05:28 GMT

രണ്ടായിരം വർഷം പഴക്കമുള്ള അദ്ദൂർ ക്ഷേത്രസമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം തേടുന്നു. യുനെസ്കോയുടെ അംഗീകാരത്തിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും ഉമ്മുൽഖുവൈൻ സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. സംരക്ഷണ പദ്ധതിയുടെ ആവശ്യം മനസ്സിലാക്കിയ ഉമ്മുൽഖുവൈൻ വിനോദസഞ്ചാര പുരാവസ്തു വകുപ്പാണ്
പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.

വിവിധ ഏജൻസികളുമായി സഹകരിച്ച് മൂന്ന് ഘട്ട പദ്ധതികൾ ആസൂത്രണം ചെയ്തു. ഒപ്പം ക്ഷേത്ര പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. 2016 ഡിസംബറോടെ മൂന്നാം ഘട്ടവും പൂർത്തീകരിച്ചു.

Advertising
Advertising

30 വർഷങ്ങൾക്ക് മുമ്പാണ് ബെൽജിയത്തിലെ ഗെൻറ് സർവകലാശാലയിൽനിന്നുള്ള പുരാവസ്തുശാസ്ത്ര സംഘം അദ്ദൂർ ക്ഷേത്രസമുച്ചയം കണ്ടെത്തിയത്. നിരവധി ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പുരാവസ്തു കേന്ദ്രത്തിൽ നിന്ന് ചരിത്രപ്രാധാന്യമുള്ള മറ്റു നിരവധി വസ്തുക്കളും സംഘം ഖനനം ചെയ്തെടുത്തിരുന്നു. ഖനനത്തിനിടെ എട്ട് മീറ്റർ നീളവും 8.3 മീറ്റർ വീതിയുമുള്ള ബലിക്കല്ല് ലഭിച്ചിരുന്നു. നാല് ബലിപീഠങ്ങൾ അമ്പലത്തിന് പുറത്തും കണ്ടെത്തിയിരുന്നു.

ക്രിസ്തുവർഷത്തിെന്റെ ആരംഭത്തിൽ തുറമുഖ നഗരമായിരുന്ന അദ്ദൂറിന്റെ വരുമാന മാർഗം അറേബ്യൻ ഉൾക്കടലിലൂടെയും ഇന്ത്യൻ സമൂദ്രത്തിലൂടെയുമുള്ള വാണിജ്യമായിരുന്നു. ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തെടുത്ത ചില്ലുപാത്രങ്ങളും ലോഹങ്ങളും നാണയങ്ങളും ഈ നഗരത്തിലുണ്ടായിരുന്നവർക്ക് അക്കാലത്ത് തന്നെ മെഡിറ്ററേനിയൻ ജനങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നതായും വ്യക്തമാക്കുന്നു.

Similar News