കരീം ടാക്സിയെ ഊബര്‍ ഏറ്റെടുത്തു; ഉപാധികളോടെ ലയനം പൂർത്തിയായി
മൂന്ന് വർഷത്തെ കരാറാണ് നിലവിൽ സൗദി അറേബ്യ അംഗീകരിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ കാര്‍ കമ്പനികളായ ഊബറിന്റേയും കരീമിന്റേയും ലയനം സൗദി അറേബ്യയിൽ പൂർത്തിയായി. മുന്നൂറ്റി പത്ത് കോടി ഡോളറിനാണ് കരീം ടാക്സിയെ ഊബര്‍ സ്വന്തമാക്കിയത്. കർശന ഉപാധികളോടെ മൂന്ന് വർഷത്തെ കരാറാണ് നിലവിൽ സൗദി അറേബ്യ അംഗീകരിച്ചിരിക്കുന്നത്.
അമേരിക്ക ആസ്ഥാനമായി 2009ല്‍ രൂപീകരിക്കപ്പെട്ട ആഗോള ഓണ്‍ലൈന്‍ ടാക്സി കമ്പനിയാണ് ഊബര്‍. പശ്ചിമേഷ്യ കേന്ദ്രീകരിച്ച് 2012ല്‍ കരീം ടാക്സിയും നിലവില്‍ വന്നു. ഇതോടെ സൗദിയില്‍ കാര്‍ ടാക്സി ചാര്‍ജില്‍ വന്‍ മത്സരവും ഓഫറുകളും വന്നു. കുറഞ്ഞ നിരക്കിലായിരുന്നു ചാര്‍ജുകള്‍. സൗദിയില്‍ സ്വദേശികള്‍ ഭൂരിഭാഗവും യാത്രക്കാശ്രയിക്കുന്നത് കരീമിനെയാണ്. ഇതിനിടെയാണ് 310 കോടി ഡോളറിന് കരീം ടാക്സി കമ്പനിയെ ഊബര്‍ സ്വന്തമാക്കായത്.
ലയന നടപടി പൂർത്തിയായെങ്കിലും രണ്ട് കമ്പനികളും വെവ്വേറെ തന്നെ പ്രവർത്തിക്കും. കര്‍ശന ഉപാധികളോടെയാണ് സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ കമ്പനികളുടെ ലയനത്തിന് അംഗീകാരം നല്‍കിയത്. രണ്ട് കമ്പനികളും ഒന്നാകുന്നതോടെ ചാര്‍ജ് വര്‍ധിക്കാന്‍ കാരണമാകും. ഇത് തടയുന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ലയനത്തിന് അനുമതി. ചാർജ് കൂടുന്ന സാഹചര്യമുണ്ടായാൽ അതോറിറ്റി ഇടപെടും. പരാതികള്‍ ലഭിച്ചാല്‍ നടപടിയുമെടുക്കും. നേരത്തെ വിദേശികളായിരുന്നു ഊബറിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത്. ഈയടുത്ത് നൂറ് ശതമാനം സ്വദേശിവത്കരണം ഈ മേഖലയിൽ പ്രഖ്യാപിച്ചതോടെ ഇപ്പോൾ സൗദിയികളാണ് ഓൺലൈൻ ടാക്സി സേവനത്തിൽ.