വൻതോതിൽ വിദേശ നിക്ഷേപം സമാഹരിക്കാൻ കുവൈത്ത് ഒരുങ്ങുന്നു
ഒരു വ്യാഴ വട്ടത്തിനുള്ളിൽ 50 ശതകോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാനാണ് പദ്ധതി
വിഷൻ 2030 ന്റെ ഭാഗമായി വൻതോതിൽ വിദേശ നിക്ഷേപം സമാഹരിക്കാൻ കുവൈത്ത് ഒരുങ്ങുന്നു . ഒരു വ്യാഴ വട്ടത്തിനുള്ളിൽ 50 ശതകോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാനാണ് പദ്ധതി . വിദേശനിക്ഷേപം ആകർഷിക്കാൻ ഹ്രസ്വ , ദീർഘ കാല പദ്ധതികൾ തയാറാക്കുമെന്നു ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി മേധാവി ശൈഖ് മിശ്അൽ അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി.
2030 ആകുമ്പോഴേക്കും രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 50 ശതകോടി ഡോളറിൽ എത്തി ക്കാനാണ് കുവൈത്ത് ലക്‌ഷ്യമിടുന്നത് . ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിക്കാണ് പദ്ധതിയുടെ ചുമതല . രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച മാർഗരേഖ തയാറാക്കൽ . വിദേശകമ്പനികൾക്ക് രാജ്യത്ത് ശാഖകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതിന് സൗകര്യമൊരുക്കൽ ഇതിനായുള്ള മാർഗനിർദേശങ്ങളും നിയമാവലിയും തയ്യാറാക്കൽ, നിക്ഷേപമിറക്കാൻ താൽപര്യമുള്ള വിദേശ സംരഭകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തിനായി സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ അതോറിറ്റി നിർവഹിക്കും . ഉൗർജ്ജം, എണ്ണ, ആരോഗ്യം, വിദ്യാഭ്യാസം, സേവനമേഖല, വിനോദം, ടൂറിസം, ഗതാഗത മേഖലകളിൽ വിദേശനിക്ഷേപം ആകർഷിക്കാൻ പ്രത്യേക ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ തയാറാക്കുമെന്നും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി മേധാവി ശൈഖ് മിശ്അൽ അൽ ജാബിർ അസ്സബാഹ് പറഞ്ഞു.