കുവൈത്തിൽ സർക്കാർ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പാക്കൽ പ്രയാസകരമാണെന്നു വെളിപ്പെടുത്തൽ
സിവിൽ സർവീസ് കമ്മീഷൻ മേധാവി അഹമ്മദ് അൽ ജസ്സാർ ആണ് പ്രദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്
കുവൈത്തിൽ സർക്കാർ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പാക്കൽ പ്രയാസകരമാണെന്നു വെളിപ്പെടുത്തൽ . സിവിൽ സർവീസ് കമ്മീഷൻ മേധാവി അഹമ്മദ് അൽ ജസ്സാർ ആണ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത് . ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്കു വിദേശിജീവനക്കാരുടെ സേവനം ഒഴിവാക്കാനാകില്ലെന്നും അഹ്മദ് അൽ ജസ്സാർ പറഞ്ഞു .
സർക്കാർ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ഡോക്ടർ, നഴ്സ് തസ്തികകളിൽനിന്ന് വിദേശികളെ മാറ്റി കുവൈത്തികളെ നിയമിക്കുകയെന്നത് നിലവിലെ സാഹചര്യത്തിൽ പ്രയാസമാണ് . വിവിധ മേഖലകളിൽ വിദഗ്ധരായ സ്വദേശി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് തന്നെയാണ് കാരണം. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും സ്ഥിതി ഇതു തന്നെയാണ്. മറ്റ് മേഖലകളെ അപേക്ഷിച്ച് അധ്യാപന ജോലി താൽപര്യപ്പെടുന്ന സ്വദേശികളുടെ എണ്ണം പൊതുവെ കുറവാണ്. അതോടൊപ്പം മനഃശാസ്ത്രം പോലുള്ള ശാസ്ത്രീയ വിഷയങ്ങൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകർ സ്വദേശികൾക്കിടയിൽ വേണ്ടത്ര ലഭ്യവുമല്ല. ഈ സാഹചര്യത്തിൽ ഈ രണ്ട് മന്ത്രാലയങ്ങളിലും സ്വദേശിവത്കരണം പൂർണ്ണമായി നടപ്പാക്കുക പ്രയാസമായിരിക്കുമെന്നാണ് സിവിൽ സർവീസ് കമ്മീഷൻ അധ്യക്ഷന്റെ അഭിപ്രായം .അതെ സമയം മറ്റു വകുപ്പുകളിൽ സ്വദേശിവൽക്കരണ നടപടികൾ ത്വരിത ഗതിയിൽ നടക്കുന്നുണ്ട് . 83563 സ്വദേശികളാണ് സർക്കാർ ജോലിക്കു വേണ്ടി അപേക്ഷ നൽകി യിരുന്നത്. ഇതിൽ 75627 പേർക്ക് വിവിധ ഘട്ടങ്ങളിലായി നിയമനം നൽകി. സർക്കാർ വകുപ്പുകളിൽ നിന്ന് പുതുതായി 3108 വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹ്മദ് അൽ ജസ്സാർ കൂട്ടിച്ചേർത്തു.