ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് സുഷമ സ്വരാജ്

രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വിദേശകാര്യമന്തി കുവൈത്തിലേക്ക് തിരിക്കും

Update: 2018-10-30 01:28 GMT

വിദ്യാഭ്യാസം, വോട്ടവകാശം, വിമാനയാത്ര, തൊഴിൽ സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ദോഹയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ സ്വരാജ്. രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വിദേശകാര്യമന്തി കുവൈത്തിലേക്ക് തിരിക്കും.

ദോഹയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ കൊള്ള നടത്തുന്നത് നേരത്തേ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പരിഹാരനടപടികള്‍ക്കായി ശ്രമം നടത്തും.

Advertising
Advertising

പ്രവാസികൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയേക്കുമെന്നും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ചെയ്യാവുന്ന തരത്തിൽ പ്രോക്സി വോട്ടിനാണ് സാധ്യതയെന്നും അവർ സൂചിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത കോഴ്സുകൾ റെഗുലറായി പഠിച്ച ശേഷം ബിരുദം നേടിയവർക്ക് ഖത്തറിൽ ജോലിക്കായി ശ്രമിക്കുമ്പോൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നേരിടുന്ന പ്രയാസം സംബന്ധിച്ച് പ്രവാസി പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അംബാസഡറെ ഏൽപിക്കുന്നതായും മറുപടി പറഞ്ഞു.

ഖത്തറിൽ കഴിയുന്ന ഹിന്ദു, സിഖ് മത വിശ്വാസികൾക്ക് ആരാധന സൗകര്യത്തിനും മൃതദേഹം സംസ്കരിക്കുന്നതിനും സൗകര്യം ഒരുക്കണമെന്ന് ഖത്തർ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ അപേക്ഷിച്ചതായും സുഷമ പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹത്തോടുള്ള സ്നേഹം അമീർ എടുത്തുപറഞ്ഞതായി സുഷമ സ്വരാജ് പറഞ്ഞു. ആത്മാർഥതയും സത്യസന്ധതയും ഉള്ളവരും കഠിനാധ്വാനികളും നിയമം പാലിക്കുന്നവരുമാണെന്ന് അമീർ പറഞ്ഞതായ‌ും ഇന്ത്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം സുഷമ സ്വരാജ് കുവൈത്തിലേക്ക് തിരിക്കും.

Tags:    

Similar News