Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ കോച്ചായി പോർച്ചുഗലിന്റെ കാർലോസ് ക്വിറോസിനെ നിയമിച്ചു. നിലവിലെ കോച്ചായ റഷീദ് ജാബിറിന് പകരക്കാരനായാണ് ക്വിറോസ് റെഡ് വാരിയേഴ്സിന് തന്ത്രം മെനയാൻ എത്തുന്നത്. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്.
ആഗോളതലത്തിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കാർലോസ് ക്വിറോസിന്റെ വരവ് ഒമാൻ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഹമദ് അൽ അസാനയെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചിട്ടുണ്ട്. മൊസാംബിക്കിൽ ജനിച്ച ക്വിറോസ് പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, കൊളംബിയ എന്നിവയുൾപ്പെടെയുള്ള ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാനെ തുടർച്ചയായി 2014,2018 വർഷങ്ങളിൽ ഫിഫ ലോകകപ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു. റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലകനായും മാഞ്ചസ്റ്റർ യുനൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായും പ്രവർത്തിച്ചു. ദേശീയ ടീമിന്റെ പ്രകടനത്തെ ഉയർത്താനുള്ള ധീരമായ നീക്കമായാണ് ക്വിറോസിനെ കോച്ചായി വെക്കാനുള്ള ഒമാൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനത്തെ ഫുട്ബോൾ പ്രേമികൾ കാണുന്നത്. മുഖ്യ പരിശീലകനായിരുന്ന റാഷിദ് ജാബറിന്റെ പ്രവർത്തനത്തിന് നന്ദി പറയുകാണെണും അദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണെന്നും ഒമാൻ ഫുട്ബോൾ അസോസിയേഷൻ എക്സിലൂടെ അറിയിച്ചു. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നേഷൻസ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണി നിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് നേഷൻസ് കപ്പ്.